കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി കുടീരത്തിനു മുന്നിലുണ്ടായ സിപിഎം സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച് ആറിന് വൈകിട്ട് നാലുമണിക്ക് ചുംബന സമരം സംഘടിപ്പിക്കുമെന്ന് ‘കിസ് ഓഫ് ലൗ’ പ്രവര്‍ത്തകര്‍. തനിക്കും പ്രതിശ്രുത വധുവിനും രക്തസാക്ഷി കുടീരത്തില്‍ വച്ചുണ്ടായ സദാചാര ഗുണ്ടാ അക്രമത്തെക്കുറിച്ച് സിപിഎം അംഗമായ ആകാശ് എന്ന യുവാവ് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയര്‍ന്നുവന്നപ്പോള്‍ അതിനെ പ്രതിരോധിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനും രംഗത്തെത്തിയിരുന്നു. ആരോപണ വിധേരായ പാര്‍ട്ടി പ്രവര്‍ത്തകരെ ന്യായീരിച്ചാണ് ജയരാജന് രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ചുംബനസമരത്തിനൊരുങ്ങുന്നത്. സിപിഎം ഗുണ്ടാരാഷ്ട്രീയം നിലനില്‍ക്കുന്ന കൂത്തുപറമ്പില്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ചുംബന സമരം നടത്തുന്നത് ഗുരുതരമായ ക്രമസമാധന പ്രശ്നത്തിലേക്ക് വഴിവെക്കും. സദാചാര ഗുണ്ടായിസം വിഷയത്തില്‍ നേരത്തേ മറ്റ് സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്ന ജയരാജന് സ്വന്തം പാര്ട്ടിക്കാര് ഗുണ്ടായിസം കാണിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സദാചാര വിഷയം ജനശ്രദ്ധയിലെത്തിച്ച പാര്‍ട്ടി അംഗത്തെ താക്കീത് ചെയ്യുകയാണ് ജയരാജന് ചെയ്തത്. ഒരു പാര്‍ട്ടി അംഗം പ്രശ്നങ്ങളെ പരിശോധിക്കേണ്ടത് വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു വിഷയം ഉണ്ടായപ്പോള്‍ ആകാശ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നാണ് ജയരാജന് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: