മാവേലിക്കര: ചെങ്ങന്നൂര്‍ ചെറിയനാട് പടനിലം ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി 3.69ലക്ഷം കവര്‍ന്ന കേസില്‍ ഒരു സൂചനയും ലഭിക്കാതെ പോലീസ്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും ജില്ലാ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക സംഘത്തില്‍പ്പെട്ട നാല്-അഞ്ച് പേരെ വീതം ഓരോ ജില്ലയിലും നിയോഗിച്ച് മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നത്.
ഇതോടൊപ്പം തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അതാതു സംസ്ഥാനത്തെ പോലീസ് മേധാവികളുമായി ബന്ധപ്പെട്ട് മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.
ഈ രീതിയിലുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും ഒരു വിവരവും ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒരേ സംഘം തന്നെയാണ് മോഷണത്തിനു പിന്നിലെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നെങ്കിലും മോഷ്ടാക്കളുടെ സഞ്ചാരപാത പോലീസിനെ കുഴയ്ക്കുന്നു. ചെറിയനാട്ട് മോഷണവും, ചേപ്പാട്, കഞ്ഞിക്കുഴി എടിഎമ്മുകളില്‍ മോഷണ ശ്രമവുമാണ് നടന്നത്. മൂന്നു സ്ഥലത്തും എടിഎം മെഷീന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. ചേപ്പാട്, കഞ്ഞിക്കുഴി സ്ഥലങ്ങളിലെ എടിഎം കള്‍ ദേശീയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. ആദ്യം ചേപ്പാട്ടും പിന്നീട് ചെറിയനാട്ടും അതിനു ശേഷം കഞ്ഞിക്കുഴിയിലും എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ചേപ്പാട്ടു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഗ്രാമീണ മേഖലയിലാണ് ചെറിയനാട്ടെ എടിഎം. ഇതിനിടയില്‍ നിരവധി എടിഎം കള്‍ ഉണ്ടെങ്കിലും ഇവിടെയെങ്ങും മോഷണ ശ്രമം ഉണ്ടായിട്ടില്ല. ചെറിയനാട്ടു നിന്നും അറുപത്തിയഞ്ച് കിലോമീറ്ററോളം ദൂരമുണ്ട് കഞ്ഞിക്കുഴിയിലെ എടിഎമ്മിലേക്ക്.
ഇത്തരത്തില്‍ ഒരു വിചിത്രമായ പാത തെരഞ്ഞെടുത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ചെറിയനാട്ടെ എടിഎംല്‍ മോഷ്ടാവ് കൃത്യമായി എത്തണമെങ്കില്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന് സഹായകരമാകുന്ന ചില വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഏപ്രില്‍ 25ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: