ചെറുതോണി: അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് ജില്ലാ ആസ്ഥാനത്തെ മാലിന്യ നീക്കം താളം തെറ്റി. ഒരു മാസമായി മാലിന്യം നീക്കം ചെയ്യാന്‍ കഴിയാതെ ടൗണും പരിസരവും ചീഞ്ഞ് നാറുകയാണ്. ഇടുക്കി മെഡിക്കല്‍ കോളേജിന് സമീപം വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്കരണ പ്ളാന്റ് പ്രവര്‍ത്തന രഹിതമാണ്.
ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന ടൗണുകളിലെ മാലിന്യങ്ങള്‍ ഇവിടെ എത്തിച്ചാണ് സംസ്കരിക്കേണ്ടത്. എന്നാല്‍ പ്ളാന്റിലേക്കുള്ള വൈദ്യുതി കണക്ഷനും ജലവിതരണവും മാസങ്ങളായി മുടങ്ങി കിടക്കുന്നതിനാല്‍ മാലിന്യങ്ങള്‍ ഇവിടെ കുന്നുകൂടികിടക്കുകയാണ്.
കൂടിക്കിടക്കുന്ന മാലിന്യം ജല ഉറവിടങ്ങളിലേക്കും പരക്കുകയാണ്. കരാറുകാരന് പെട്രോള്‍ ഒഴിച്ചാണ് ഇപ്പോള്‍ ഇവിടെ എത്തിക്കുന്ന മാലിന്യങ്ങള്‍ കത്തിച്ചു കളയുന്നത്.പല തരം മാലിന്യങ്ങള്‍ വേര്‍തിരിച്ച് തരംതിരിച്ച് സംസ്കരിക്കണമെന്നിരിക്കെ എല്ലാ മാലിന്യങ്ങളും ഒന്നിച്ചിട്ട് കത്തിക്കേണ്ട ഗതികേടിലാണ് കരാറുകാരന്. പ്ളാന്റിന്റെ ആവശ്യത്തിലേക്ക് ജലം വിനിയോഗിച്ച വകുപ്പില്‍ നാല്പതിനായിരത്തിലധികം രൂപ വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കാനുണ്ട്. വാട്ടര്‍ കണക്ഷന് കട്ട് ചെയ്തിട്ടും കുടിശ്ശിഖ അടച്ച് ജലവിതരണം പുനസ്ഥാപിക്കാന്‍ പഞ്ചായത്തിനായില്ല.
മാസങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട്
സര്‍ക്യൂട്ട് മൂലം തകരാറിലായ വൈദ്യുത കണക്ഷനും ഇതുവരെ പുനസ്ഥാപിക്കാനായില്ല. നിലവിലുള്ള മാലിന്യ സംസ്കരണ പ്ളാന്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: