മുംബൈ: തോറ്റ് തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാതെ പുറത്ത്. മെയ് ഒന്നിന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മാറിയത്.
പതിനൊന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കപ്പോള്‍ എട്ടെണ്ണത്തിലും പരാജയപ്പെടാനായിരുന്നു നിലവിലെ റണ്ണേഴ്സപ്പുകളായ ബാംഗ്ലൂരിന്റെ വിധി. ഒരെണ്ണം മഴയത്ത് ഒലിച്ചുപോയപ്പോള്‍ ജയിച്ചത് രണ്ടില്‍ മാത്രം. അതേസമയം വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു. 10 മത്സരങ്ങളില്‍ എട്ടിലും വിജയിച്ച് ഒന്നാമതുള്ള മുംബൈയ്ക്ക് 16 പോയിന്റുണ്ട്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആര്‍സിബി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റും ഒരു പന്തും ശേഷിക്കെ മുംബൈ ഇന്ത്യന്‍സ് മറികടക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിച്ച രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍: ആര്‍സിബി 20 ഓവറില്‍ എട്ടിന് 162, മുംബൈ ഇന്ത്യന്‍സ് 19.5 ഓവറില്‍ അഞ്ചിന് 165
37 പന്തില്‍ 6 ഫോറും ഒരു സിക്സറുമടക്കം പുറത്താകാതെ 56 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചത്. ജോസ് ബട്ട്ലര്‍ 33ഉം റാണ 27ഉം റണ്‍സെടുത്തു. ആര്‍സിബിക്കുവേണ്ടി പവന് നേഗി രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി 27 പന്തില്‍ മൂന്നു വീതം ഫോറും സിക്സറുമടക്കം 43 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സാണ് ടോപ് സ്കോറര്‍. പവന് നേഗി (23 പന്തില്‍ 35), കേദാര്‍ ജാദവ് (28), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (20) എന്നിവരും തരക്കേടില്ലാതെ ബാറ്റ് വീശി. മുംബൈ ഇന്ത്യന്‍സിനുവേണ്ടി മിച്ചല്‍ മക്ലനാഗന്‍ മൂന്നും ക്രുനാല്‍ പാണ്ഡ്യ രണ്ടുവിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: