എടത്വാ: ശക്തിയായ കാറ്റിലും മഴയിലും തലവടിയിലും എടത്വായിലും വ്യാപകനാശം. മരം കടപുഴകിവീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റിലാണ് നാശം.
തലവടി പഞ്ചായത്ത് എട്ടാം വാളംപറമ്പില്‍ മധുകുമാര്‍, വാളംപറമ്പില്‍ ശ്രീനിഷ്, വാളംപറമ്പില്‍ സുഭാഷിണി, വാളംപറമ്പില്‍ ഓമനക്കുട്ടന്, 11-ാം വാര്‍ഡില്‍ മാടവന ശാരദാദേവി, വെറ്റിലക്കണ്ടത്തില് തോമസ് കുരുവിള, മുരിക്കോലില്‍ ചാണ്ടി ജോണ്‍, 12-ാം വാര്‍ഡില്‍ തുണ്ടിയില്‍ രാജമ്മ, മുടീപ്പറമ്പില് ശാമുവേല്‍, വിരിപ്പില്‍ രഘു എന്നിവരുടെ വീടുകളാണ് കാറ്റിലും മഴയിലും ഭാഗികമായി തകര്‍ന്നത്.
പുരയിടത്തിലെ ആഞ്ഞിലിമരം കടപുഴകിവീണ് വെറ്റിലക്കണ്ടത്തില് തോമസ് കുരുവിളയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തലവടി പ്രദേശത്തെ 20 ഓളം വൈദ്യുതി പോസ്റ്റുകള്‍ ഓടിഞ്ഞ് വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടു. 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
11-ാം വാര്‍ഡില്‍ മേടയില്‍ ഗീവര്‍ഗീസിന്റെ 750 ഓളം കുലച്ചുനിന്ന പൂവന്‍വാഴകള്‍ നിലംപൊത്തി. വിളഞ്ഞൂര്‍ സതീഷ് കുമാറിന്റെ ഏത്തവാഴ കൃഷിയും നശിച്ചു. തലവടി, എടത്വാ പ്രദേശത്തെ നിരവധി വൃക്ഷങ്ങള്‍ നിലംപൊത്തി. പ്രധാന പാതയിലും, ഇടറോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. കനത്ത നാശം വിതച്ച തലവടി പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. റവന്യു വകുപ്പ് പൂര്‍ണമായി നഷ്ടം തിട്ടപ്പെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: