പീരുമേട്: കടുത്ത വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും പെരിയാര്‍ നദിയില്‍ നിന്നും സ്വകാര്യ തോട്ടമുടമകള്‍ ജല ചൂഷണം നടത്തുന്നു. വണ്ടിപ്പെരിയാര്‍ അയ്യപ്പന് കോവില്‍ ക്ഷേത്രത്തിന് സമീപമായി സ്വകാര്യ തോട്ടമുടമകള്‍ തോട്ടം നനയ്ക്കുന്നതിനായി രാവിലെ മുതല്‍ ടാങ്കര്‍ ലോറികളില്‍ നൂറികണക്കിന് ലിറ്റര്‍ വെള്ളമാണ് കടത്തിക്കൊണ്ട് പോകുന്നത്.
സമീപവാസികളുടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്ന് കുടിവെള്ളം ഇല്ലാതായി. വേനലില്‍ പെരിയാര്‍ നദി വറ്റിയതിനാല്‍ കുടിവെള്ളത്തിനും മറ്റുമായി ഏറെ ബുദ്ധിമുട്ടുന്ന സമയത്ത് നദിയില്‍ കെട്ടികിടക്കുന്ന വെള്ളമാണ് തോട്ടം ഉടമകള്‍ തോട്ടം നനയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.
അനധികൃതമായി ജലമൂറ്റുന്നത് സമീപവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ തോട്ടത്തിലെ തൊഴിലാളികള്‍ക്ക് കുടിവെള്ളത്തിനായാണ് കൊണ്ടുപോകുന്നതെന്നാണ് മറുപടി ലഭിച്ചത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ഒരു നിയമങ്ങളും പാലിക്കുന്നില്ല. അയ്യപ്പന്‍കോവില്‍ മുതല്‍ പശുമലവരെയുള്ള ഭാഗങ്ങളിലുള്ളവരാണ് തോട്ടം ഉടമകളുടെ വെള്ളമൂറ്റുകാരണം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഇവിടങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് പഞ്ചായത്ത് കുടിവെള്ളം എത്തിക്കുമ്പോഴും കുടിവെള്ളത്തിന്റെ പേരും പറഞ്ഞ് ഇവര്‍ നദിയില്‍ ബാക്കി നില്ക്കുന്ന ജലവും തോട്ടം നനയ്ക്കുവാന് ഉപയോഗിക്കുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: