കട്ടപ്പന : പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ കുടിയേറിയ പതിനഞ്ച് വനവാസികളെ വനംവകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പെരിഞ്ചാംകുട്ടി പ്ലാന്റേഷനില്‍ കോഴിമലയില് നിന്ന് പതിനഞ്ചോളം പേര് കുടിയേറിയത്.
ആറ് സ്ത്രീകളും, ഒമ്പത് പുരുഷന്മാരും അടങ്ങിയ സംഘമാണ് പെരിഞ്ചാംകുട്ടി ടൗണില്‍ നിന്നുമുള്ള വഴിയിലൂടെ ചിന്നാര്‍ പുഴയുടെ തീരത്ത് തമ്പടിച്ചത്. ചിന്നക്കനാലില്‍ ഇവര്‍ക്ക് ലഭിച്ച ഭൂമി കാട്ടാന ശല്യത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്ത് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ടാണ് വനവാസികള്‍ പ്ലാന്റേഷനില്‍ എത്തിയത്. വെള്ളത്തൂവല്‍ എസ്ഐ എസ് ശിവലാല്‍, ഫോറസ്റ്റര്‍ കെ വി സുരേഷ് എന്നിവര്‍ വനവാസികളുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ഇവരുടെ പ്രശ്നങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞ് പോകുകയുമായിരുന്നു. പ്ലാന്റേഷനില്‍ 2011 ല്‍ കുടിയേറി താമസമാരംഭിച്ച പതിനെട്ട് കുടുംബങ്ങളില്‍ പതിനാല് കുടുംബങ്ങളാണ് ഇനി ഇവിടെയുള്ളത്.
ഇതില്‍ ഒരാളുടെ ഷെഡ് വനംവകുപ്പ് അധികൃതര്‍ പൊളിച്ചുമാറ്റുകയും, വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കത്തിച്ച് കളഞ്ഞതായും ഇവിടെ താമസിക്കുന്ന വനവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: