തൃശൂര്‍: നഗരം പൂരലഹരിയിലേക്ക്. ഇന്ന് സാമ്പിള്‍ വെടിക്കെട്ടിന് തിരി തെളിയുന്നതോടെ ശക്തന്റെ നഗരം പൂരത്തിന്റെ കാഴ്ചവട്ടങ്ങളിലമരും.
ഇരുവിഭാഗം ദേവസ്വങ്ങളും പൂരചമയപ്രദര്ശനത്തിന് ഇന്നും നാളെയുമായി തുടക്കമിടും. അഗ്രശാലയിലാണ് പാറമേക്കാവിന്റെ ചമയപ്രദര്‍ശനം. തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കും.
വെടിക്കെട്ട് നടക്കുമോ എന്നത് സംബന്ധിച്ചുയര്‍ന്ന ആശങ്ക പൂരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചതോടെ സാമ്പിള്‍ വെടിക്കെട്ടിനുള്ള സാമഗ്രികള്‍ ഒരുക്കുന്ന തിരക്കിലാണ് തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങള്‍.
പേരുകൊണ്ട് സാമ്പിളാണെങ്കിലും കാഴ്ചയിലും കേള്‍വിയിലും യഥാര്‍ത്ഥ വെടിക്കെട്ടുതന്നെയാണ് ഇന്ന് പൂരനഗരിയെ പ്രകമ്പനം കൊള്ളിക്കാന്‍ ഒരുങ്ങുന്നത്.
കനത്ത സുരക്ഷാക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. ജില്ലാപോലീസ് മേധാവിയുടെ കീഴില്‍ മൂന്ന് എഎസ്പിമാരും 25 ഡിവൈഎസ്പിമാരും 45ഓളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പടെ 3500 പോലീസുകാരാണ് നഗരത്തില്‍ സുരക്ഷക്കായി പണിയെടുക്കുന്നത്.
വെടിക്കെട്ടിന് ഇക്കുറി കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാകും. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥര്‍ തൃശൂരിലെത്തി വെടിക്കെട്ടിന് മുന്നോടിയായുള്ള നിരീക്ഷണങ്ങള്‍ നടത്തും. പൂരം കഴിയുന്നത് വരെ ഉദ്യോഗസ്ഥര്‍ ഇവിടെ തുടരും.
സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു. നിശ്ചിത ദൂരപരിധി കര്‍ശനമായി പാലിക്കാനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: