തിരുവനന്തപുരം: അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് തടവും പിഴയും. ഹെപ്പറ്റൈറ്റിസ് ബി വാക്സിന് സംഭരിച്ചതില്‍ ക്രമക്കേടു നടന്നെന്ന കേസിലാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ. ഷൈലജ, ഡോ. വി.കെ. രാജന് എന്നിവര്‍ക്ക് അഞ്ചു വര്‍ഷം തടവും 52 ലക്ഷംരൂപ വീതം പിഴയും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധിച്ചത്.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ജഡ്ജ് എ. ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്. കേസിലെ മറ്റു പ്രതികളായ സ്റ്റോര്‍ വെരിഫിക്കേഷന് ഓഫീസര്‍ ജി. സദാശിവന് നായര്‍, ഫാര്‍മസിസ്റ്റ് എ. മുഹമ്മദ് എന്നിവരെ കോടതി വെറുതെവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ. ബിജു മനോഹര്‍ ഹാജരായി.
2002 അവസാനമാണ് അഴിമതിക്ക് ആധാരമായ സംഭവം. വാക്സിന് വാങ്ങുന്നതിന് തിരുവനന്തപുരം ജില്ലയ്ക്കായി തയാറാക്കിയ ഇന്റന്റില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തി അളവിലധികം വാക്സിന് വാങ്ങിക്കൂട്ടി. വാക്സിന് ഉപയോഗിക്കാന്‍ തയ്യാറാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി.
വാക്സിന് സംഭരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതല്‍ രേഖകള്‍ പുറത്തായതോടെയാണ് ആരോഗ്യവകുപ്പ് ഉന്നതരുടെ താത്പര്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സ്റ്റോറിലെ നാല് ഉദ്യോഗസ്ഥര്‍ക്കും മറ്റു ചില ഉന്നതര്‍ക്കുമുള്ള പങ്കു വ്യക്തമായിരുന്നു. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അന്നു ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്ന ഡോ. ഷൈലജ സ്വന്തം നിലയില്‍ അന്വേഷണം നടത്തി. ഇന്റന്റില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തി വാക്സിന് അനാവശ്യമായി സംഭരിച്ചതു കണ്ടെത്തുകയും ചെയ്തു.
ക്രമക്കേടുകള്‍ കാട്ടിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. വി.കെ. രാജന് 2003 മെയ് 20 ന് ഷൈലജ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് വാക്സിന് അധികമാണെന്നും വിതരണം നിര്‍ത്തിവയ്ക്കണമെന്നും കാണിച്ച് മൂന്നു കമ്പനികള്‍ക്കും ഡിഎംഒ ഉത്തരവു നല്കി. എന്നാല്‍ ഈ റിപ്പോര്‍ട്ടും വിതരണം നിര്‍ത്തിവയ്ക്കാനുള്ള നോട്ടീസും പൂഴ്ത്തിവയച്ചു. ഇതിനാണ് ഷൈലജയെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. വിജിലന്‍സ് എസ്പിമാരായ ആര്. സുകേശനും ഗോപകുമാറും ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്. 2005 ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒന്നരക്കോടി രൂപയുടെ മരുന്ന് ഇവര്‍ അധികമായി വാങ്ങിക്കൂട്ടിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: