കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ട പ്രവര് ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഡ്രെയിനേജ് നിര്‍മ്മാണവും വൈദ്യുതി, ബിഎസ്എന്‍എല്‍, കേബിള്‍ വയറുകളെല്ലാം ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഇതിന്റെ ഭാഗമായി മിഠായിത്തെരുവില്‍ പുതിയ വൈ ദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ച് അതില്‍ നിന്ന് കണക്ഷന് നല്കി.
ഒന്നിന് ഉച്ച മുതലാണ് മിഠായിത്തെരുവ് റോഡിന് നടുവിലായി വൈദ്യുതി കാലുകള്‍ സ്ഥാപിക്കുന്ന നടപടി കെഎസ്ഇബി ആരംഭിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പുതുതായി സ്ഥാപിച്ച ലൈനില്‍ നിന്നും കടകളിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ജംഗ്ഷന് മുതല്‍ 50 മീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തി ആരംഭിച്ചത്. പുതുതായി ആറ് വൈദ്യുതി കാലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പഴയ വൈദ്യുതി കാലുകള്‍ നീക്കം ചെയ്ത് ഡ്രെയിനേജ് നിര്‍മ്മാണവും കേബിളുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും നടത്തും.
കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം റോഡിന്റെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ പല കടകളും കയ്യേറിയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കയ്യേറി നിര്‍മ്മിച്ച ഭാഗങ്ങള്‍ പൊളിച്ചു നീക്കുമെന്ന് അധികൃതര്‍ കടക്കാരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പൊളിച്ചു നീക്കല്‍ നടന്നാല്‍ അതിനെ എതിര്‍ക്കുമെന്നാണ് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ബോര്‍ഡുകളും മറ്റുമാണ് തങ്ങള്‍ക്ക് പൊളിച്ചുമാറ്റേണ്ടിവരികയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കയ്യേറ്റം ആര് നടത്തിയാലും അത് പൊളിച്ചുനീക്കണമെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം വ്യാപാരികള്‍.
എട്ട് ഘട്ടങ്ങളായാണ് സൗന്ദര്യവല്‍ക്കരണ പ്രവൃത്തി പൂര്‍ത്തീകരിക്കുക. ഇരുപത് ദിവസത്തെ കാലയളവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന് ജംഗ്ഷന് മുതല്‍ എസ്.കെ. പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം വീതിയില്‍ കോണ്‍ക്രീറ്റ് ഡ്രെയിനേജുകള്‍ക്ക് മുകളില്‍ സെമി പോളീഷ്ഡ് ഗ്രാനൈറ്റ് ഇടും.
പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പൂര്‍ത്തീകരിക്കും. രാവും പകലും ജോലി ചെയ്ത് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 3.64 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: