കോഴിക്കോട്: കള്ള് കച്ചവടം നടത്താനുള്ള കോഴിക്കോട്ടെ സിഐടിയു ചെത്തുതൊഴിലാളി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ എഐടിയുസി രംഗത്ത്. കള്ള് കച്ചവടം നടത്താനുള്ള സിഐടിയു സൊസൈറ്റിയുടെ നീക്കം അംഗീകരിക്കില്ലെന്ന് എഐടിയുസി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിപക്ഷ തൊഴിലാളികളും സൊസൈറ്റിയുടെ നടപടിക്കെതിരാണ്.
സൊസൈറ്റിയുടെ മറവില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കള്ളുകച്ചവടം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഈ മേഖലയില്‍ നിന്നും എഐടിയുസിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സിഐടിയു മുന്നോ ട്ട് പോവുകയാണ്. കോഴിക്കോട് താലൂക്കിലെ പൂട്ടിയ കള്ളുഷാപ്പുകളിലെ ചെത്തുതൊഴിലാളികളെ പുനര്‍വിന്യസിക്കുന്നതില്‍ എതിര്‍പ്പുമായി സിഐടിയു രംഗത്ത് വന്നിരിക്കുകയാണ്.
കോടതിവിധിപ്രകാരം പൂട്ടിയ കള്ളുഷാപ്പുകളില്‍ നിന്നുള്ള ചെത്തുതൊഴിലാളികളെ പുനര്‍വിന്യസിക്കുന്നത് സംബന്ധിച്ച് സിഐടിയു നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉടനെ വേണ്ടെന്ന നിലപാടാണ് സിഐടിയു നേതൃത്വം സ്വീകരിച്ചത്.
എന്നാല്‍ സിഐടിയു തൊഴിലാളികളെ ഏകപക്ഷീയമായി മറ്റ് കള്ളുഷാപ്പുകളിലേക്ക് മാറ്റി. എഐടിയുസി തൊഴിലാളികളെ മാറ്റിയതിനെ ലൈസന്‍സിയും സിഐടിയും തടഞ്ഞു. സിഐടിയുവില്‍ ചേര്‍ന്നാല്‍ കള്ളുഷാപ്പുകളില്‍ കള്ള് അളക്കാന്‍ വേണ്ട സഹായം ചെയ്യാമെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.
കള്ളുവ്യവസായം സംരക്ഷിക്കുന്ന നയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പത്തിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എഐടിയുസി ചെത്തുതൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഇ.സി. സതീശന്, പി.എന്‍. സുഗതന്, ടി.കെ. നന്ദനന്‍, ശശിധരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: