തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പുസ്തകങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇടതുവലത് മുന്നണി സര്‍ക്കാരുകള്‍ മുക്കിയെങ്കിലും ഹൈക്കോടതി ഇടപെട്ടു. ജമാഅത്തെ ഇസ്ലാമി പുസ്തകങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകസമിതിക്ക് രൂപം നല്കി. ഇന്റലിജന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസീന്‍, പിആര്‍ഡി ഡയറക്ടര്‍ ഡോ കെ. അമ്പാടി, മുന്‍ എംപി സെബാസ്റ്റ്യന്‍പോള്‍ എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി.
ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങുന്നതിനാല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ 14 പുസ്തകങ്ങള്‍ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേകസമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. വര്‍ഗീയ രാഷ്ട്രീയം; മിത്തും യാഥാര്‍ഥ്യവും, ബുദ്ധന് യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയസിദ്ധാന്തം, ഇന്ത്യയിലെ രാഷ്ട്രീയസിദ്ധാന്തങ്ങളും ഉത്തരംകിട്ടാത്ത ചോദ്യങ്ങളും തുടങ്ങി 14 പുസ്തകങ്ങളിലാണ് ദേശവിരുദ്ധതയുണ്ടെന്ന പരാതി ഉയര്‍ന്നത്.
ജമാഅത്തെ ഇസ്ലാമി മുഖപത്രത്തിലെയും ചാനലിലെയും സ്ഥിരം സാന്നിധ്യമാണ് സെബാസ്റ്റ്യന്‍ പോള്‍. അവരുമായി ഇത്രയേറെ അടുപ്പം പുലര്‍ത്തുന്ന സെബാസ്റ്റ്യന്‍ പോള്‍ ഉള്‍പ്പെടുന്ന സമിതിക്ക് സുതാര്യവും സത്യസന്ധവുമായി പ്രവര്‍ത്തിക്കാനാകുമോ എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. ഇന്റലക്ച്വല്‍ ജിഹാദ് വിഭാഗത്തില്‍പ്പെടുന്ന എഴുത്തുകാരനായി അറിയപ്പെടുന്ന സെബാസ്റ്റ്യന്‍ പോളിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഹര്ജിക്കാരന് വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
തുര്‍ക്കിയിലെ ഇസ്ലാമിക പണ്ഡിതന് യൂസുഫ് അല്‍ ഖര്‍ദാവിയുടെ ആശയങ്ങള്‍ കടംകൊണ്ട് ജമാഅത്തെ ഇസ്ലാമി പബ്ലിക്കേഷന്‍ ഐപിഎച്ച് പുറത്തിറക്കിയ പുസ്തകങ്ങളില്‍ വിധ്വംസക ആശയങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമി കാശ്മീര്‍ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയും വിഭാഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹര്ജിക്കാരന് ആരോപിക്കുന്നു. തീവ്ര ഇടതുപക്ഷ നിലപാടുള്ള ചെറുപ്പക്കാരായ എഴുത്തുകാരെ കണ്ടെത്തി സോഷ്യലിസ്റ്റ് ആശയങ്ങളുടെ മറവില്‍ മതമൗലികവാദം പ്രചരിപ്പിക്കുന്നതായും നിരവധി സാഹിത്യകാരന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: