തൃശൂര്‍: ആശങ്കകള്‍ ഒഴിവായതോടെ തൃശൂര്‍ പൂര ലഹരിയിലേക്ക്. പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് കണ്‍ട്രോളറുടെ രേഖാമൂലമുള്ള അനുമതി ലഭിച്ചതോടെയാണ് എല്ലാ തടസ്സങ്ങളും നീങ്ങിയത്. ഇതോടെ തടസ്സവാദങ്ങളുന്നയിച്ച ഉദ്യോഗസ്ഥരും പത്തിമടക്കി. ഇന്ന് വൈകീട്ട് ഏഴിന് പൂരപ്പറമ്പില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കും. മെയ് അഞ്ചിനാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം. നാലിന് ചമയ പ്രദര്‍ശനം നടക്കും.
പരമ്പരാഗത വെടിക്കെട്ട് ഇനങ്ങള്‍ക്കാണ് എക്സ്പ്ലോസീവ് വിഭാഗം അനുമതി നല്‍കിയിട്ടുള്ളത്. നിശ്ചിത പരിധിക്കുള്ളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍, ഓലപ്പടക്കം എന്നിവ പൊട്ടിക്കാന്‍ അനുമതിയുണ്ട്. ഡയനാമിറ്റ് പൊട്ടിക്കാനാകില്ല. മാരക സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിക്കാന്‍ അനുമതിയില്ല.
എക്സ്പ്ലോസീവ് വിഭാഗത്തിലെ വിദഗ്ദ്ധരടങ്ങുന്ന സംഘം ഇന്നലെ മുതല്‍ പരിശോധിച്ച് വെടിക്കെട്ട് സാമഗ്രികള്‍ക്ക് അംഗീകാരം നല്‍കിത്തുടങ്ങി. ഇതോടെ പ്രതിഷേധ സൂചകമായി പൂരം ചടങ്ങുമാത്രമാക്കുന്ന നിലപാടില്‍ നിന്ന് ആഘോഷസമിതികള്‍ പിന്മാറി. പൂര്‍വാധികം ഭംഗിയായി പൂരം നടത്തുമെന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു.
നിയമതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പൂരം പ്രതിസന്ധിയിലായത്.
പൂരം നടത്തിപ്പില്‍ നിന്ന് പിന്മാറുമെന്ന് പാറമേക്കാവ് ദേവസ്വം പ്രഖ്യാപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് പ്രശ്നത്തില്‍ ഇടപെടുകയും വെടിക്കെട്ടിന് രേഖാമൂലം അനുമതി നല്കാന് ജില്ലാകളക്ടറോടും എക്സ്പ്ലോസീവ് വിഭാഗത്തോടും നിര്‍ദ്ദേശിക്കുകയുമായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. സംപൂര്ണയുടെ നേതൃത്വത്തിലുള്ള സംഘം ദല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: