തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കളെ കാണാതാകുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും ഇത് സംബന്ധിച്ച് വിശദ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് യുവാക്കളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ബന്ധമുള്ള സംഭവങ്ങളുണ്ട്. ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാനും ഇതുമായി ബന്ധപ്പെട്ട സംഘങ്ങളുടെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിക്കാനും സംസ്ഥാന തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും. ചെറിയ കുട്ടികളെ കാണാതാകുന്ന സംഭവങ്ങളും വ്യാപകമാണ്. ഇത് പരിശോധിക്കാനും പ്രത്യേക സംവിധാനമൊരുക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടിയില്‍ ക്രിമിനലുകള്‍ കടന്നുകൂടുന്നുണ്ട്. ഇവരെ തിരിച്ചറിയാന്‍ അതത് പോലീസ്സ്റ്റേഷന് പരിധിയില്‍ ഡാറ്റാ ബാങ്ക് രൂപീകരിക്കും.
സ്റ്റേഷനുകളില്‍ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും രണ്ടാക്കുന്ന നടപടികള്‍ ആരംഭിച്ചു. സ്റ്റേഷന് ഹെഡ് ഓഫീസര്‍മാര്‍ സിഐമാരായിരിക്കും. സ്റ്റേഷനില്‍ വരുന്നവരോട് മാന്യമായി പെരുമാറാന്‍ കഴിവുള്ളവരെ നിയോഗിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. ജനമൈത്രി ബീറ്റ് പോലീസിന് മുന്‍ഗണന നല്‍കും. ഒരു ക്രൈം കേസ്സും രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന അവസ്ഥയുണ്ടാവില്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരിധി ഘടകമാവില്ല. സ്റ്റേഷനുകളില്‍ മൂന്നാംമുറ അനുവദിക്കില്ല.
പോലീസുദ്യോഗസ്ഥര്‍ പരസ്പരം പോരടിക്കുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ഇത് വച്ചുപൊറുപ്പിക്കില്ല. റോഡു സുരക്ഷാ നിയമം ശക്തമായി നടപ്പാക്കും. യുഎപിഎ അസാധാരണ കേസുകളില്‍ മാത്രമേ പാടുള്ളൂ. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ അനുവദിക്കില്ല. പോലീസുകാരുടെ ആരോഗ്യത്തിന് ദിവസവും അര മണിക്കൂര്‍ വ്യായാമത്തിന് നീക്കിവയ്ക്കണം. പോലീസിന്റെ കീഴില്‍ സിവില്‍ സര്‍വ്വീസ് പരിശീലന കോഴ്സും പെണ്‍കുട്ടികളുടെ സ്വയരക്ഷയ്ക്കായുള്ള പരിശീലന പദ്ധതികളും വ്യാപകമാക്കും. മയക്കുമരുന്നിനെതിനെ കര്‍ശന നിലപാടെടുക്കും.
അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവര്‍ പോലീസിനുണ്ടായിരുന്നുവെന്നും അതുകൊണ്ട് സംഭവിക്കാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ തെറ്റൊന്നുമില്ല. യുഡിഎഫും എല്‍ഡിഎഫും ഡിജിപിയാക്കിയയാളെ ആണ് ഉപദേശകനാക്കിയത്. അന്നില്ലാത്ത എന്ത് തെറ്റാണ് ഉപദേശകനാക്കിയപ്പോള് സംഭവിച്ചതെന്നു മുഖ്യമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: