പത്തനാപുരം: രോഗംബാധിച്ച് കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ച് കൊന്നു. തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരന്‍ ആചാരി (59)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ വസന്ത(49)യെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
ഏറെ നാളായി കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് സാധിക്കാത്ത സ്ഥിതിയിലായിരുന്ന സുന്ദരന്‍ ആചാരിയെ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖം ബാധിച്ച് മരിച്ചതാണെന്നാണ് ഭാര്യ വസന്ത സമീപവാസികളെയും മകളെയും അറിയിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ തലവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അജയകുമാറിന് മരണത്തില്‍ സംശയം തോന്നുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. കഴുത്തിലുണ്ടായ മുറിവുകളാണ് സംശയത്തിന് കാരണമായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് രാജേഷിനെ ആദ്യം കസ്റ്റഡിയില്‍ എടുത്തങ്കിലും പിന്നീട് വിട്ടയച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റം സമ്മതിച്ചത്. മകള്‍ സുനിതയ്ക്കൊപ്പമാണ് സുന്ദരന്‍ ആചാരിയും ഭാര്യ വസന്തയും താമസിച്ചുവന്നിരുന്നത്. ആദ്യം തലയണ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംരക്ഷിക്കാന്‍ ആളില്ലാത്തതിനാല്‍ കൊലപ്പെടുത്തിയെന്നാണ് വസന്ത പോലീസിനോട് പറഞ്ഞത്.
പ്രതിയെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തലയണയും മൊബൈല്‍ ചാര്‍ജ്ജറിന്റെ വയറും പോലീസ് കണ്ടെടുത്തു. പുനലൂര്‍ എഎസ്പി കാര്ത്തികേയന് ഗോകുല്‍ചന്ദ്, പത്തനാപുരം സിഐ എസ് നന്ദകുമാര്‍, കുന്നിക്കോട് എസ്ഐ സുരേഷ്കുമാര്‍, കൃഷ്ണകുമാര്‍, ഷാഡോ പോലീസ് എസ്ഐ എസ്. ബിനോജ്, എ. ഷാജഹാന്, അയൂബ്, നെല്‍സണ്‍, ബാബുരാജ്, ലതാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: