കോട്ടയം: ജില്ലാപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുളള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഗ്നിപരീക്ഷ. മാണി ഗ്രൂപ്പ് ഇടത് ചേരിയിലേക്ക് പോകുമെന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് ഇന്ന് രാവിലെ 11ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാണി ഗ്രൂപ്പ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തുന്നത്. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ഇടത് പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് പാമ്പാടി ഡിവിഷനെ പ്രതിനിധീകരിക്കുന്ന സണ്ണി പാമ്പാടിയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടിയായിരിക്കും. 22 അംഗങ്ങളുളള ജില്ലാ പഞ്ചായത്തില്‍ ഇടത് പിന്തുണയോടെ മാണി ഗ്രൂപ്പ് മത്സരിച്ചാല്‍ 13 പേരുടെ പിന്തുണയാകും. സഭയില്‍ കേരള കോണ്‍ഗ്രസിന് 6ഉം എല്‍ഡിഎഫിന് 7ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിനും 8അംഗങ്ങളാണ്. പിന്നെയുള്ള ഒരംഗം പി.സി. ജോര്‍ജ് വിഭാഗത്തില്‍പ്പെട്ടതാണ്. പ്രസിഡന്റയായിരുന്ന ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റയായതോടെ രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുഡിഎഫില്‍ നിന്ന് മാണിഗ്രൂപ്പ് പുറത്ത് വന്നതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത്. അല്ലെങ്കില്‍ 14 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റിനെ തെരഞ്ഞെടുക്കാം. യുഡിഎഫില്‍ നിന്ന് മാണിഗ്രൂപ്പ് പുറത്ത് വന്നെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സഹകരിച്ച് വരികയായിരുന്നു. എന്നാല്‍ മൂന്നിലവ് ഉള്‍പ്പെടെ ജില്ലയിലെ ചില പഞ്ചായത്തുകളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയ്ക്ക് വിരുദ്ധമായ രാഷ്ടീയനീക്കങ്ങള് നടന്നു. മൂന്നിലവില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് മൂലം മാണി വിഭാഗത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി കര്‍ഷക കൂട്ടായ്മ എന്ന പേരില്‍ സ്കറിയ തോമസ് രംഗത്തെത്തിയതാണ് രാഷ്ട്രീയരംഗത്തെ പുതിയ നീക്കം. കേരള കോണ്‍ഗ്രസിനെ ഇടത് ചേരിയില്‍ എത്തിക്കാനുളള നീക്കമായിട്ടാണ് ഇതിനെ കോണ്‍ഗ്രസ് കാണുന്നത്. അതേസമയം പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാതെയിരിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്ത് കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്. നിലവില്‍ യുഡിഎഫില്‍ മാണിയോട് മൃദുസമീപനം സ്വീകരിക്കുന്ന നയമാണ് ഉമ്മന്‍ചാണ്ടിയുടേത്. അതിനാല്‍ മാണി ഗ്രൂപ്പ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: