ബെയ്ജിങ്: ഉത്തരകൊറിയയിൽ നിന്ന് എത്രയും പെട്ടെന്ന് ചൈനയിലേക്കു മടങ്ങാൻ അവിടെയുള്ള പൗരന്മാർക്കു ചൈനീസ് സർക്കാർ നിർദ്ദേശം നൽകി. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ആശങ്കയെ തുടര്ന്നാണിത്.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്കു തള്ളിവിടുമെന്നാണ് അവരുമായി സൗഹൃദം പുലർത്തുന്ന ഏകരാജ്യമായ ചൈനയുടെ ആശങ്ക. അതുകൊണ്ടുതന്നെ ഉത്തരകൊറിയയിൽ താമസിക്കുന്നവരും തൊഴിൽ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങാനാണ് നിർദേശം. അപ്രതീക്ഷിതമായി പൗരൻമാരെ ചൈന തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചത്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സർക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ദ്രുതഗതിയിലാണ് ഉത്തരകൊറിയയിൽനിന്നും ചൈന പൗരൻമാരെ ഒഴിപ്പിക്കുന്നത്.
താനും കുടുംബവും ഭയാശങ്കയിലാണെന്നും എത്രയും പെട്ടെന്നു രാജ്യം വിടാനുള്ള ഒരുക്കത്തിലാണെന്നും കൊറിയയിൽ താമസമാക്കിയ ഒരു ചൈനീസ് പൗരന് പ്രതികരിച്ചു.
കിം ജോങ് ഉൻ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആണവപരീക്ഷണ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉത്തരകൊറിയ ആവർത്തിക്കുമ്പോൾ ചർച്ചയുടെ സാധ്യത തെളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചതു പ്രത്യാശയോടെയാണ് ലോകം വീക്ഷിക്കുന്നത്.
സാഹചര്യങ്ങൾ അനുകൂലമായാൽ ചർച്ചയെന്നാണ് ഒരു അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. ട്രംപ് ഉയർത്തിയതു സമാധാനത്തിന്റെ വെള്ളക്കൊടിയോ എന്ന സംശയം നിലനിൽക്കുമ്പോഴും കൊറിയൻ ഉപദ്വീപിൽ കാര്യങ്ങൾ സംഘർഷഭരിതമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: