ചാത്തന്നൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ച് വച്ചിരുന്ന 154 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശമദ്യം എക്സൈസ് പിടികൂടി. മുഖത്തല കല്ലുവെട്ടാംകുഴി കിഴക്കേവിള വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. തിങ്കളാഴ്ച രാവിലെ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അവധി ദിവസം വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത വിദേശമദ്യം.
റെയ്ഡിനായി എക്സൈസ് സംഘം എത്തുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അടുക്കളയ്ക്ക് സമീപം ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. അരലിറ്ററിന്റെ കുപ്പികളിലായിരുന്നു മദ്യം സുക്ഷിച്ചിരുന്നത്.
പ്രതി ഉണ്ണികൃഷ്ണപിള്ള ഇതിന് മുമ്പും അബ്കാരി കേസുകളില്‍പ്പെട്ടയാളാണ്. ഇയാള്‍ക്കെതിരെ കേസെടുത്തതായി ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വി. രാജേഷ് പറഞ്ഞു. വിദേശമദ്യം കച്ചവടം നടത്തുന്ന ശൃംഖലയില്പ്പെട്ടയാളാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്യസംസ്ഥാനത്ത് നിന്നും മദ്യം എത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപകമായിരിക്കുകയാണ്.
ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് വിദേശമദ്യം ഒഴുകാന്‍ തുടങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ റെയ്ഡ് വ്യാപകമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു,
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. മധുകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍, നഹാസ്, ഡ്രൈവര്‍ ആഷിഖ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: