കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാറ്റോ സഖ്യകക്ഷികളുടെ കവചിത വാഹനവ്യൂഹത്തിന് നേരെയാണ് രാവിലെ ആക്രമണമുണ്ടായത്. സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചായിരുന്നു സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാബൂളിലെ ഏറ്റവും തിരക്കേറിയ പ്രദേശത്താണ് സ്ഫോടനം നടന്നത്.
എട്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊതു ആരോഗ്യ വിഭാഗം അറിയിച്ചു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനിക വാഹനവ്യൂഹത്തിനു സമീപമുള്ള നിരവധി വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അമേരിക്കന്‍ നാവികസേന ക്യാപ്റ്റന്‍ ബാല്‍ സാല്‍വിന്‍ പറഞ്ഞു.
ആക്രമണത്തിന് മുമ്പ് പ്രായമായ ഒരാള്‍ ഇവിടുത്തെ റോഡരികില്‍ ഇരിപ്പുണ്ടായിരുന്നുവെന്നും ഇയാളാണ് സ്ഫോടനത്തിനു പിന്നിലെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണങ്ങള്‍ നടത്തുമെന്ന താലിബാന് മുന്നറിയിപ്പ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഫോടനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: