മട്ടന്നൂര്‍: മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രം.
മട്ടന്നൂരില്‍ നിന്നും തുടങ്ങിയ ഡെങ്കിപ്പനി ബാധ മട്ടന്നൂര്‍ നഗരസഭക്ക് പുറമേ ഇരിട്ടി നഗരസഭ, കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം, മാലൂര്‍, കീഴല്ലൂര്‍, കൂടാളി, പടിയൂര്‍, പായം, ഉളിക്കല്‍, അയ്യന്‍കുന്ന്, പേരാവൂര്‍ തുടങ്ങിയ സമീപ പഞ്ചായത്തുകളിലും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഈ മേഖലകളില്‍ ആയിരത്തിലധികം പേര് രോഗബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി, മട്ടന്നൂര്‍ എംഎല്‍എയുടെ ഗണ്മാന്, മാധ്യമപ്രവര്‍ത്തകര്‍, സിനിമാ സംവിധായകന്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ക്ക് രോഗബാധയുണ്ടായി.
ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് ചികിത്സയിലാണ്. പ്രശ്നം ഇത്രയും ഗുരുതരമായിട്ടും മട്ടന്നൂര്‍ ശാശ്വത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. മട്ടന്നൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ മാലിന്യം ശുചീകരിക്കാനോ ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനോ നഗരസഭാ അധികൃതര്‍ക്ക് പൂര്‍ണമായും കഴിഞ്ഞിട്ടില്ല.
ഈ മാസം മൂന്ന് ബുധനാഴ്ചകളില്‍ കടകളടച്ച് ശുചീകരണം നടത്താന്‍ തീരുമാനിച്ചിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മട്ടന്നൂരില്‍ വ്യാപാരികള്‍ കടകളടച്ച് ഉച്ചവരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹോട്ടലുകളിലെ മലിനജലം ഓവുചാലുകളിലൂടെയാണ് ഒഴുക്കിവിടുന്നത്. ഇതിനൊന്നും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ പ്രതികരിക്കുന്നവരെ കണ്ണുരുട്ടി പേടിപ്പിക്കുകയാണ് നഗരസഭാ ഭരണകക്ഷിയായ സിപിഎം ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലെ പല മേഖലകളിലും ഡെങ്കി കൊതുകുകളെ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ മലമ്പനി, മഞ്ഞപ്പിത്തം, വൈറല്‍പനി, പകര്‍ച്ചപ്പനി എന്നിവയും പല സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടി സ്വീകരിക്കേണ്ട കാര്യത്തില്‍ ദയനീയ പരാജയമാണ്. ഡങ്കിപ്പനി ബാധിതരെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശിക്കാന്‍ പോയതുകൊണ്ടാണ് ആരോഗ്യമന്ത്രിക്ക് ഡങ്കിപ്പനി ബാധിച്ചതെന്നാണ് മന്ത്രിയുടെ ഭര്‍ത്താവായ നഗരസഭാ ചെയര്‍മാന്റെ വാദം. എന്നാല്‍ ഇത്രയേറെപ്പേര്‍ക്ക് പനിബാധയുണ്ടായിട്ടും ഒരു ദിവസം അരമണിക്കൂര്‍ മാത്രമാണ് മന്ത്രി രോഗികളെ സന്ദര്‍ശിച്ചത് എന്ന കാര്യം മട്ടന്നൂര്‍ക്കാര്‍ക്ക് മാത്രമേ അറിയൂ. മാലിന്യ സംസ്കരണത്തിന് ശാശ്വത നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താന്‍ മാത്രമേ ജനങ്ങളുടെ ഭീഷണിക്ക് പരിഹാരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: