മൂന്നാറില്‍ നടക്കുന്നത് തേയില കൃഷിയോ കാപ്പി കൃഷിയോ അല്ല, കുരിശ് കൃഷിയാണ്. മര്‍മപ്രധാനമായ മൂന്നാറില്‍ നിയന്ത്രണമില്ലാതെ, അധികാരികളുടെ മൗനാനുവാദത്തോടെ കയ്യേറ്റങ്ങള്‍ അരങ്ങേറുകയാണ്. ഇവിടെ പാറപൊട്ടിക്കലും നെല്‍പ്പാടങ്ങള്‍ നികത്താനും മറ്റും നാട്ടിലേക്ക് മണ്ണുകടലുമെല്ലാം സുഗമമായി നടക്കുന്നു. പരിസ്ഥിതിലോലമായ മൂന്നാറിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുംവിധമാണ് ഇതെല്ലാം അരങ്ങേറുന്നത്.
സ്ഥലം കയ്യേറി കുരിശു സ്ഥാപിക്കണമെന്ന് യേശുക്രിസ്തു ഒരിക്കലും പറഞ്ഞിട്ടില്ല. കുരിശ് പൊളിച്ചതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് യേശു ആയിരിക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ് ബുക്കില്‍ കുറിക്കുകയുണ്ടായി. വിശ്വാസത്തിന്റെ പ്രതീകമാണ് കുരിശെന്നും, കയ്യേറ്റത്തിന്റെ കവചമായി കുരിശ് ഉപയോഗിക്കുന്നത് മതനിന്ദയാണെന്നും സിഎസ്ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ.ജെ. സാമുവലും പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ കുരിശ് സ്ഥാപിച്ച് മൂന്നാര്‍ കയ്യേറാന്‍ ശ്രമിക്കുന്നത് കത്തോലിക്കാസഭ പുറത്താക്കിയ സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയാണ്. വേദവിപരീതമായ പലതും ചെയ്യുന്ന ഈ സംഘമാണ് പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ചത്. 30 അടി പൊക്കമുള്ള കുരിശ് സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചതിന് ടോം സ്കറിയയ്ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം.
മുപ്പതേക്കര്‍ സ്ഥലമാണ് സ്പിരിറ്റ് ഇന്‍ ജീസസ് കയ്യേറിയത്. കയ്യേറ്റ ഭൂമിയില്‍നിന്ന് കുരിശു നീക്കംചെയ്തതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി വിമര്‍ശിക്കുകയുണ്ടായി. പിണറായിയുടെ വിമര്‍ശനം നിര്‍ഭാഗ്യകരം എന്നാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞത്. ഇസ്ലാമിലെ സുന്നി വിഭാഗക്കാര്‍ ഒരു പള്ളി പണിയാന്‍ ശ്രമിച്ചപ്പോള്‍ അതിനെ നിശിതമായി വിമര്‍ശിച്ച പിണറായിയാണ് കുരിശു സ്ഥാപിക്കാന്‍ കുടപിടിക്കുന്നത്. കുരിശ് മതചിഹ്നമാണെന്നാണ് പിണറായിയുടെ ഭാഷ്യം.
കഴിഞ്ഞ അനേകം വര്‍ഷങ്ങളായി യാതൊരു നിയന്ത്രണവും ഇല്ലാതെ മൂന്നാറില്‍ കയ്യേറ്റക്കാര്‍ മലനിരത്തി മണ്ണെടുക്കുന്നു, പാടങ്ങള്‍ നികത്തുന്നു, ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയൊരുക്കുന്നു. മലനിരകള്‍ നിരപ്പാകുന്നതോടെ മൂന്നാര്‍ മഴനിഴല്‍ പ്രദേശമായി മാറുമെന്നും പ്രവചനമുണ്ട്.
ഇടുക്കി ജില്ലയില്‍ രണ്ടാംലോക യുദ്ധകാലത്താണ് ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കുടിയേറ്റക്കാരെ ക്ഷണിച്ചത്. എന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന കൊച്ചേലിയും കുടുംബവും ഈ കയ്യേറ്റത്തില്‍ സഹയാത്രികരായത് ഞാന്‍ ഓര്‍ക്കുന്നു. ബോധപൂര്‍വം അനുവദിച്ച കയ്യേറ്റക്കാര്‍ക്ക് പലര്‍ക്കും ഇന്നും പട്ടയം കിട്ടിയിട്ടില്ല.
മൂന്നാര്‍ പ്രദേശത്ത് വ്യാജ പട്ടയവും ഉണ്ട്. ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ.് രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രി എം.എം.മണിയുടെ സഹോദരന് ലംബോദരന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായും മറിച്ചുവിറ്റതായും ആരോപണമുണ്ട്. 2007 ലെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ ലംബോദരന്റെ കയ്യേറ്റത്തെപ്പറ്റി അധികൃതര്‍ നിശബ്ദത പാലിച്ചു. വിഎസിന്റെ കാലത്ത് കയ്യേറ്റമൊഴിപ്പിക്കാന്‍ സുരേഷ് കുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് തന്റെ സഹോദരന്റെ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാനുള്ള തന്ത്രവും മണി മെനഞ്ഞു.
മൂന്നാറില്‍ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നത് യാതൊരു ആധികാരികതയും ഇല്ലാതെയാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ വര്‍ഷപാതത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്നാറിന് ബഹുനില കെട്ടിടങ്ങള്‍ താങ്ങാന്‍ ശേഷിയില്ല.
പാപ്പാത്തിച്ചോലയിലെ കുരിശും ഷെഡ്ഡും പോലുള്ള കയ്യേറ്റങ്ങളും നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കപ്പെടേണ്ടതാണ്. പക്ഷെ വോട്ട് ബാങ്ക് ആയേക്കാവുന്ന ഒരു സമൂഹത്തിന്റെയും അപ്രീതി സമ്പാദിക്കുവാന്‍ അധികാരമോഹികള്‍ ഇഷ്ടപ്പെടുന്നില്ല. ഭൂമിക്കും ജനങ്ങള്‍ക്കും എന്തുസംഭവിച്ചാലും തങ്ങളുടെ കസേര തെറിക്കരുത് എന്നതാണ് രാഷ്ട്രീയ നേതാക്കളുടെ പുറമേക്ക് പ്രകടിപ്പിക്കാത്ത മുദ്രാവാക്യം.
നാക്കുകൊണ്ടും ആംഗ്യങ്ങള്‍കൊണ്ടും അശ്ലീലത്തിന്റെ പര്യായമായ എം.എം. മണിയെ എന്തടിസ്ഥാനത്തിലാണ് പിണറായി വിജയന് മന്ത്രിസഭയില്‍ എടുത്തതെന്ന് ഇപ്പോഴും ദുരൂഹമായിരിക്കുന്നു. സ്ഥലവും കാലവും സന്ദര്‍ഭവും നോക്കാതെ, വായില്‍ വരുന്ന ആഭാസവാക്കുകള്‍ അതിനനുസൃതമായ ശരീരഭാഷയോടെ മണിയാശാന് പറഞ്ഞുതുടങ്ങുമ്പോള്‍ പലരും ടിവിപോലും ഓഫ് ആക്കുന്നു. അത്ര അറപ്പുളവാക്കുന്നതാണ് ആ പ്രയോഗങ്ങള്‍.
ഒരു മന്ത്രിസഭ എന്നുപറഞ്ഞാല്‍ ജനസമ്മതിയും പക്വതയും വിവേകവും വിദ്യാഭ്യാസവും സംസ്കാരവും രാഷ്ട്രീയ വിവേകവും ഉള്ളവര്‍ അടങ്ങുന്ന സഭ എന്നാണ് ധാരണ. ഈ ധാരണയാണ് മണിയുടെ മന്ത്രിസഭാ പ്രവേശനത്തിലൂടെ ഇടതുപക്ഷ മന്ത്രിസഭയ്ക്ക് നഷ്ടമായിരിക്കുന്നത്. യാതൊരു പക്വതയോ ക്ഷമയോ മന്ത്രി മണി പ്രദര്‍ശിപ്പിക്കുന്നില്ല. എതിരാളികളെ കൊന്നൊടുക്കിയത് വിളിച്ചുപറഞ്ഞ കൊലവെറി പ്രസംഗമാണോ മന്ത്രിസഭയില്‍ പ്രവേശിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ്.
എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് 2008 ല്‍ മൂന്നാറിലെ വനനശീകരണം ചൂണ്ടിക്കാണിച്ചിരുന്നു. 2004 ലെ സര്‍ക്കാര്‍ അന്വേഷണത്തിലും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലംകയ്യേറുന്നു എന്ന് വെളിപ്പെട്ടിരുന്നു. ഭൂമാഫിയ സ്ഥലം കയ്യേറി പള്ളി മോഡല്‍ ബഹുനില കെട്ടിടങ്ങള്‍ ജലവൈദ്യുത പദ്ധതിക്കു സമീപംപോലും കെട്ടിപ്പൊക്കിയപ്പോഴും ബന്ധപ്പെട്ടവര്‍ നിശ്ശബ്ദരായി നോക്കിനിന്നു. കയ്യേറ്റം തടയാനുള്ള എല്ലാ പദ്ധതികളും ശ്രമങ്ങളും നിഷ്പ്രഭമായത് സിപിഎമ്മും അതിന്റെ പ്രാദേശിക നേതൃത്വവും കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനാലാണ്.
ചെറിയ സ്ഥലങ്ങള്‍ കയ്യേറി കൃഷി ചെയ്യുന്ന പാവങ്ങളായ തൊഴിലാളികളെയും കര്‍ഷകരെയും ബാധിക്കുന്നതല്ല സിപിഎമ്മിന്റെയും മണിയാശാന്റെയും പ്രശ്നം. ലംബോദരനെപ്പോലുള്ളവര് സ്ഥലം കയ്യേറി കോടീശ്വരന്മാരായതിന് എന്തെങ്കിലും വിഘാതം നേരിടുമോ എന്ന ആശങ്കയാണ് പാര്‍ട്ടിക്ക്.
ഭൂമാഫിയ മൂന്നാറില്‍ പ്രബലമാണെന്നത് പൊതു അറിവാണ്. അതിന്റെ പ്രതിനിധിയായ എം.എം.മണി ഉദ്യോഗസ്ഥരെ തന്റെതായ ശൈലിയില്‍ കോന്തന് എന്നും തെമ്മാടി എന്നും വിളിക്കുമ്പോള്‍ അത് നാടന്‍ ശൈലിയല്ലേ എന്ന് പിണറായി ലഘൂകരിക്കുന്നു.
വേലിയിലിരുന്ന പാമ്പിനെ തോളിലെടുത്തിട്ട പോലെയാണ് പെമ്പിളൈ ഒരുമൈ സംഘത്തെ പുച്ഛിച്ച മണിക്ക് സംഭവിച്ചത്. അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ -‘ആ പണി-മറ്റേപണി’ മുതലായവ പരിഷ്കൃത സമൂഹം ഒരാളില്‍നിന്നും പ്രത്യേകിച്ച് മന്ത്രിയില്‍നിന്നും പ്രതീക്ഷിക്കുന്നതല്ല.
പരിസ്ഥിതി സംരക്ഷണവും ഭൂമി കയ്യേറ്റവും വനംകൊള്ളയും മറ്റും വിവാദമാകുമ്പോള്‍ സര്‍ക്കാര്‍ പരിഹാരം കാണാനാകാതെ പ്രതിക്കൂട്ടില്‍ നില്ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ ശുപാര്‍ശകളും പഴയ കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കലും ചര്‍ച്ചാവിഷയമായിരുന്നു.
കുരിശുനീക്കലിനെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രി രണ്ടുനിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ഉരുള്‍പൊട്ടലും മറ്റും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഇതില്‍ നീതി നടപ്പാക്കിയിരുന്നെങ്കില്‍, മണിയാശാനെ നിലയ്ക്കുനിര്‍ത്തിയിരുന്നെങ്കില്‍ പെമ്പിളൈ ഒരുമൈ സമരം ഒഴിവാക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: