ചേര്‍ത്തല: ജലാശയങ്ങള്‍ വ്യാപകമായി നികത്തുന്നത് സംബന്ധിച്ച് കൃഷി മന്ത്രി ജില്ലാകളക്ടറോട് റിപ്പോര്‍ട് തേടി. തണ്ണീര്‍മുക്കം അഞ്ചാം വാര്‍ഡില്‍ കൊക്കോതമംഗലം മണിത്രക്കരി മേഖലയില്‍ കട്ടച്ചിറ ആറിന്റെ കൈവഴികളായ ജലാശയങ്ങള്‍ വ്യാപകമായി നികത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി.
കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല തഹസില്‍ദാര്‍ പി.എം. ഷെറീഫ്, അഡീഷണല്‍ തഹസില്‍ദാര്‍ ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യന്‍, സെക്രട്ടറി വി.വി. പ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഡീഷണല്‍ തഹസില്‍ദാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയതായാണ് വിവരം.
അഞ്ചേക്കറോളം ഭൂമി അനധികൃതമായി നികത്തിയതായി റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. പുരയിടം കുഴിച്ച് മണല്‍ എടുക്കുകയും ജലാശയത്തിന്റെ നടുവില്‍ ചിറ നിര്‍മിക്കുകയും ചെയ്തിരുന്നു. കട്ടച്ചിറയാറു കയ്യേറി കല്‍ക്കെട്ട് നിര്‍മ്മിച്ചതായും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കരിങ്കല്ലുള്പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ചിട്ടുള്ളതായും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.
മേഖലയില്‍ വ്യാപകമായി ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റ് മാഫിയ നാട്ടുകാരെ വെല്ലുവിളിച്ച് തോടുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയത് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇഎംഎസ് ഭവന പദ്ധതിപ്രകാരം മേഖലയില്‍ നിര്‍മ്മിച്ച വീടുകള്‍ ഏറ്റെടുക്കാന്‍ ഭൂമാഫിയ ശ്രമിച്ചതോടെയാണ് കയ്യേറ്റം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ സ്ഥലം ഉടമകള്‍ ഇവിടേക്കുള്ള വഴി കെട്ടി അടച്ചു. വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് അടക്കം നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും സ്ഥലത്തെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഇവര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: