ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം തല്ക്കാലം പരിഗണിക്കുന്നില്ലെന്ന് സുപ്രീംകോടതി. ആചാരങ്ങളും പഴമയും നിലനിര്‍ത്തിക്കൊണ്ടു വേണം ക്ഷേത്ര നവീകരണം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ബി നിലവറ തുറക്കണമെന്ന അമിക്കസ്ക്യൂറിയുടെ ആവശ്യത്തിന് മറുപടിയായാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പത്മതീര്‍ത്ഥക്കുളവും മിത്രാനന്ദപുരം കുളവും നവീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍കുളങ്ങള്‍ പോലാക്കരുതെന്ന് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന് കോടതി നിര്‍ദ്ദേശം നല്കി. ജസ്റ്റിസ് ജെ. എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റു വസ്തുക്കളും മോഷണം പോയെന്നു പറഞ്ഞ അമിക്കസ്ക്യൂറി ഇതേപ്പറ്റി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു കോടതി കാര്യമായി പരിഗണിച്ചില്ല. ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനായി തിരുവിതാംകൂര്‍ രാജകുടുംബവുമായി ചര്‍ച്ച ചെയ്ത് വിദഗ്ധരായ ആര്‍കിടെക്ടുകളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതിനിടെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. എന്‍ സതീഷിനെ പുറത്താക്കണമെന്ന രാജകുടുംബത്തിന്റെയും ക്ഷേത്രം ട്രസ്റ്റിന്റെയും ആവശ്യം കോടതി പരിഗണിച്ചു. ഇക്കാര്യത്തില്‍ അടുത്ത തിങ്കളാഴ്ച കൂടുതല്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: