ന്യൂദല്‍ഹി: ടി.പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നേരത്തെ നിയമിച്ചിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി പുനര്‍ നിയമിച്ച വിധിയില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ പുനപരിശോധനാ ഹര്‍ജിയിലാണ് ഇക്കാര്യം.
സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തതയോ ഭേദഗതിയോ വരുത്തണമെന്നാവശ്യപ്പെട്ടാണ് കേരളത്തിന്റെ അപേക്ഷ. സെന്‍കുമാറിന്റെ പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിയും സംസ്ഥാന സര്‍ക്കാര്‍ നല്കി. ടി.പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നേരത്തെ നിയമിച്ചിട്ടില്ല. അതിനാല്‍ തന്നെ കോടതി വിധിപ്രകാരം പുനര്‍ നിയമനം നല്കുമ്പോള് ഏതു പദവിയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കോടതി നല്‍കണം എന്നിവയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
2015 മെയ് 22ന് സെന്‍കുമാറിനെ ഡിജിപിയും പോലീസ് തലവനുമായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരുന്നു. കേരളാ പോലീസ് നിയമത്തില്‍ ഇത്തരത്തിലൊരു പദവി ഇല്ല. നിയമത്തിലെ 18 ഒന്ന് ഉപവകുപ്പ് പ്രകാരം ഉത്തരവില്‍ സംസ്ഥാന പോലീസ് മേധാവിയെന്ന് കൃത്യമായി പറയേണ്ടതുണ്ട്. കോടതി ഉത്തരവ് പ്രകാരം പുനര്‍ നിയമനം നല്കിയാല് ഡിജിപിയായി മാത്രമേ നിയമിക്കാനാവൂ എന്നും പോലീസ് മേധാവിയാക്കാനാവില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
2016 ജൂണ്‍ 1നാണ് സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയാക്കിയത്. ബെഹ്റയുടെ പദവിയാണോ സെന്‍കുമാറിന് വീണ്ടും നല്‍കേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇതേ ഉത്തരവ് പ്രകാരം ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കി നിയമിക്കുകയും ചെയ്തിരുന്നു. ഉത്തരവ് റദ്ദാക്കുമ്പോള്‍ ശങ്കര്‍ റെഡ്ഡിക്കും പുനര്‍ നിയമനം നല്‍കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ചോദിക്കുന്നു.
സര്‍വ്വീസ് കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ള സെന്‍കുമാറിനെ ഏതുവിധേനയും ചുമതലയില്‍ തിരികെ എത്തിക്കാതിരിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി. വെള്ളിയാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക. തനിക്ക് നിയമനം നല്കാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന സെന്‍കുമാറിന്റെ പരാതിയും അന്നേ ദിവസം കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: