തൃശൂര്‍: പഞ്ചവാദ്യത്തിന് തിമിലക്കൈ വീഴുമ്പോള്‍, അരയാലിലകല് പോലും താളം പിടിക്കുന്ന തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവ്. മൂന്നാനകള് അണിനിരക്കുന്ന മഹാകാവ്യത്തിന് ശംഖു മുഴങ്ങിയാല്‍ പിന്നെ ദേവകള്‍ പോലും മോഹിക്കുന്ന പഞ്ചവാദ്യം. കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് അന്നമനട ത്രയത്തില്‍ നിന്നുമാറി ഇക്കുറി കോങ്ങാട് മധുവിനാണ് പ്രമാണം. പൂരം നാളില്‍ പകല്‍ പതിനൊന്ന് മണിയോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം ആരംഭിക്കുന്നത്.
ഇടയ്ക്ക, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം.
അസുരവാദ്യങ്ങള്‍ ഉപയോഗിക്കാതെ ദേവവാദ്യങ്ങളായ ഇയട്ക്കയും മറ്റ് വാദ്യഘോഷങ്ങളും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പഞ്ചവാദ്യത്തിന്റെ നാദലയങ്ങള്ക്ക് അനിതരമായൊരു വശ്യതയും ആസ്വാദ്യതയുമുണ്ട്.
മേളക്കാരുടെ എണ്ണത്തിനും കണക്കുണ്ട്. നാല്പത്. പതിനൊന്ന് തിമിലക്കാര്‍, അഞ്ച് മദ്ദളം, രണ്ട് ഇടയ്ക്ക, പതിനൊന്ന് കൊമ്പ്, പതിനൊന്ന് ഇലത്താളം ഇങ്ങനെയാണ് ഇതിന്റെ ഉപവിഭജനം.
ശംഖു വിളിയോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. മൂന്ന് ഓങ്കാരധ്വനികള്‍ പുറപ്പെടുവിച്ച്…
ഇതോടെ തിമിലക്കാരിലെ പ്രമാണി തിമിലയില്‍ ആദ്യം ലഘുവായി താളം മുട്ടുകയും പിന്നീട് ശക്തിയായി തുറന്നു കൊട്ടുകയും ചെയ്യുന്നു. ഘട്ടങ്ങളായാണ് പഞ്ചവാദ്യം പരിപൂര്ണതയിലെത്തുന്നത്.
കൂട്ടിക്കൊട്ടിന്റെ ഉച്ചസ്ഥായിയില്‍ നിന്ന് കാലം പതിയുന്നതോടെ അസാധാരണമായ ഒരു സ്വരഭാവം അന്തരീക്ഷത്തില്‍ അലയടിക്കുകയായി. ത്രിപുട കാലത്തിന്റെ അന്ത്യത്തില്‍ കലാശകൊട്ടാണ്. പിന്നെ ഏറ്റിച്ചുരുക്കല്‍. ഏകതാളത്തിലുള്ള തിമില ഇടച്ചിലോടെയാണ് പഞ്ചവാദ്യം അവസാനിക്കുക. മേളകലയുടെ മഹാമാസ്മര്യം… അത് മഠത്തില്‍ വരവിന് മാത്രം സ്വന്തം… ഒരു നിറഞ്ഞ മഴ പെയ്തൊഴിയുന്ന അനുഭവം ആസ്വാദകനും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: