മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഹാട്രിക്ക് കരുത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം. സാന്റിയാഗോ ബെര്‍ണാബൂവില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ എന്ന ഒറ്റയാന്റെ കരുത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്നാട്ടുകാരായ അത്ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞത്. ഇതോടെ റയലിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന സ്വപ്നവും കയ്യകലത്തില്‍. രണ്ടാം പാദത്തില്‍ അത്ലറ്റികോയുടെ തട്ടകത്തില്‍ ഒരു സമനില മാത്രം മതി റയലിന് കലാശപ്പോരാട്ടത്തിന് യോഗ്യത നേടാന്‍. മറിച്ച് അത്ലറ്റികോക്ക് വന്‍ വിജയം അനിവാര്യം.
10, 73, 86 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഏപ്രില്‍ 18ന് ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിലും ക്രിസ്റ്റിയാനോ ഹാട്രിക്ക് നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കാണ് റൊണാള്‍ഡോ നേടിയത്. കൂടാതെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏഴാം ഹാട്രിക്കും. ഇക്കാര്യത്തില്‍ ബാഴ്സലോണയുടെ ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും റൊണാള്‍ഡോയ്ക്കായി. കൂടാതെ റയലിനായി 42-ാം ഹാട്രിക്കുമായി ക്രിസ്റ്റിയാനോയുടെ ഇന്നലത്തെ പ്രകടനം. നോക്കൗട്ട് ഘട്ടത്തില്‍ 50 ഗോളുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോക്ക് സ്വന്തം. 52 കളികളില്‍ നിന്നാണ് റൊണാള്‍ഡോ നോക്കൗട്ട് ഘട്ടത്തില്‍ 50 ഗോള്‍ തികച്ചത്.
ഇടക്കാലത്ത് ഫോം കണ്ടെത്താനാകാതെ ഉഴറിയ റൊണാള്‍ഡോയുടെ പേരില്‍ ടീമില്‍ ആഭ്യന്തര കലഹം ഉടലെടുത്തുവെന്നു റിപ്പോര്ട്ടുകളുണ്ടായതിനു പിന്നാലെയാണ് തുടര്‍ച്ചയായ രണ്ട് ഹാട്രിക്കുമായി താരം കളംനിറഞ്ഞത്. തീര്‍ന്നില്ല റൊണാള്‍ഡോയുടെ നേട്ടങ്ങള്‍. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തില്‍ മൂന്ന് ഹാട്രിക്ക് നേടുന്ന ആദ്യ താരം, നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു ഹാട്രിക്ക് നേടുന്ന ആദ്യ താരം, ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം താരം തുടങ്ങിയ റെക്കോര്‍ഡുകളും റൊണാള്‍ഡോ സ്വന്തം പേരിലെഴുതി. കൂടാതെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയും ഇനി ഈ പോര്‍ച്ചുഗീസ് കപ്പിത്താനു സ്വന്തം. ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ചരിത്രത്തില്‍ 13 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയട്ടുള്ളത്. ഇതില്‍ പത്തെണ്ണം റയലിനും മൂന്നെണ്ണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടിയാണ്.
തുടക്കം മുതല്‍ കളി നിയന്ത്രിച്ച ക്രിസ്റ്റിയാനോയും ബെന്‍സേമയും ഇസ്കോയുമെല്ലാം ഉള്‍പ്പെട്ട താരനിര പലപ്പോഴും ഗ്രിസ്മാന്, കരാസ്കോ, ഗെമെയ്റോ തുടങ്ങിയവരടങ്ങുന്ന അത്ലറ്റികോയെ കാഴ്ചക്കാരാക്കി നിര്‍ത്തി. കളിയുടെ തുടക്കം മുതല്‍ ആര്‍ത്തിരമ്പി കയറിയ റയലിന് ഏഴാം മിനിറ്റില്‍ തുടക്കം മുതല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. നാലാം മിനിറ്റില്‍ ക്രിസ്റ്റിയാനോക്ക് പിഴച്ചപ്പോള്‍ ഏഴാം മിനിറ്റില്‍ ഡാനിയേല്‍ കാര്‍വാജലിന്റെ ഷോട്ട് അത്ലറ്റികോ ഗോളി തടുത്തിട്ടു. എന്നാല്‍ റീ ബൗണ്ട് പന്ത് കരിം ബെന്‍സേമക്ക് ലഭിച്ചെങ്കിലും പന്ത് നിയന്ത്രിക്കാതെ ഉതിര്‍ത്ത ഷോട്ട് പുറത്തേക്ക് പറന്നു. അധികം കഴിയും മുന്‍പേ റയല്‍ ലീഡ് ഉയര്‍ത്തി. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ തന്റെയും ടീമിന്റെയും ആദ്യ ഗോള്‍ നേടി.
ബോക്സിന്റെ വലതുഭാഗത്തുനിന്ന് കാസെമെറോയുടെ ക്രോസ് ഉയര്‍ന്നു ചാടിയ ക്രിസ്റ്റിയാനോയുടെ തലപ്പൊക്കത്തിനൊപ്പം. പിന്നെ താമസിച്ചില്ല, ക്രിസ്റ്റിയാനോയുടെ കിടിലന്‍ ഹെഡ്ഡര്‍ അത്ലറ്റികോ വലയില്‍ കയറി (1-0). ആറ് മിനിറ്റിനുശേഷം റാഫേല്‍ വര്നെയുടെ ഹെഡ്ഡര്‍ അത്ലറ്റികോ ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും റയലിന്റെ ആധിപത്യം. തുടര്‍ച്ചയായി അത്ലറ്റികോ പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും ഇസ്കോയും മോഡ്രിച്ചും ബെന്സേമയുമടക്കമുള്ളവര് അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു മത്സരിച്ചത്. ഇടയ്ക്ക് ഒരിക്കല്‍ മാത്രമാണ് അത്ലറ്റികോക്ക് റയല്‍ പ്രതിരോധത്തെ വിറപ്പിച്ച മുന്നേറ്റം നടത്താനായത്.
32-ാം മിനിറ്റില്‍ ലഭിച്ച ഈ അവസരം ബോക്സിനുള്ളില്‍ നിന്ന് ഡീഗോ ഗോഡിന് അടിച്ചത് പുറത്തേക്ക് പറക്കുകയും ചെയ്തു. ആദ്യപകുതിയില്‍ റയല്‍ 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അത്ലറ്റികോ ഗോള്‍ മടക്കാനായി ഏറെ പരിശ്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ഭേദിക്കാനായില്ല. പിന്നീട് 73-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റയലിന്റെ ലീഡ് ഉയര്‍ത്തി. മാഴ്സെലോയും കരിം ബെന്‍സേമയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. ഇരുവരും നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ബോക്സിന് തൊട്ടുപുറത്തുനില്ക്കുകയായിരുന്ന റൊണാള്‍ഡോയിലേക്ക്. പന്ത് കിട്ടിയ റൊണാള്‍ഡോ ഒന്ന് മുന്നോട്ടുതള്ളിയശേഷം ബോക്സില്‍ പ്രവേശിച്ച് വലംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് പ്രതിരോധത്തെയും ഗോളിയെയും കാഴ്ചക്കാരാക്കി വലയില്‍ തറച്ചുകയറി (2-0).
മല്‍സരം തീരാന്‍ നാലു മിനിറ്റ് ശേഷിക്കെ റൊണാള്‍ഡോയുടെ മൂന്നാം ഗോളെത്തി.
റൊണാള്‍ഡോ തുടങ്ങിവെച്ച നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. പന്തുമായി മുന്നേറിയ റൊണാള്‍ഡോ ലൂക്കാസ് വാസ്ക്വസിന് മറിച്ചുനല്‍കിയ ശേഷം ബോക്സിലേക്ക് ഓടിക്കയറി. ഒപ്പം വലതുവിംഗിലൂടെ പന്തുമായി വാസ്ക്വസും. ബോക്സിലേക്ക് ഓടിക്കയറിയശേഷം സീറോ ആംഗിളില്‍ നിന്ന് വാസ്ക്വസിന്റെ പാസ് പിന്നില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോയുടെ കാലിലേക്ക്. പന്ത് കിട്ടിയ റൊണാള്‍ഡോ അത്ലറ്റികോ താരങ്ങളെ നിഷ്പ്രഭരാക്കി പന്ത് അനായാസം വലയിലെത്തിച്ചു (3-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: