തൃശൂര്‍: പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗം നടുവിലാലില്‍ ഒരുക്കിയ പന്തല്‍ ഗിന്നസ് ബുക്കിലേക്ക്. പന്തല്‍ നിര്‍മ്മാണത്തിന്റെ ആദ്യ ദിവസം മുതല്‍ ഗിന്നസ് ബുക്കിന്റെ എഷ്യാ ജൂറിമാരായ ഗിത്താറിസ്റ്റ് ഗിന്നസ് സെബാസ്റ്റ്യന്‍, സുനില്‍ ജോസഫ് എന്നിവര്‍ നിരീക്ഷണത്തിനെത്തിയിരുന്നു.
110 അടി ഉയരത്തില്‍ തഞ്ചാവൂര്‍ ക്ഷേത്രമാതൃകയിലുള്ള പന്തലിന്റെ ശില്‍പ്പി വിയ്യൂര്‍ ലക്ഷ്വറി ഇവന്റ്സ് ഉടമ ശിവ മധുവാണ്. 150 തൊഴിലാളികളുടെ ഒന്നരമാസത്തെ പ്രവര്‍ത്തനം നിര്‍മ്മാണത്തിന് വേണ്ടി വന്നു.
പന്തലിന്റെ വിവിധ എടുപ്പുകള്‍ ഉയരങ്ങളില്‍ എത്തിക്കുന്നതിന് കൊച്ചി തുറമുഖത്ത് ഉപയോഗിക്കുന്ന 250 അടി ഉയരം വരെ ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിന്‍ സംവിധാനം ഉപയോഗിക്കേണ്ടി വന്നു. ഇരുമ്പുകാലുകളും ആംഗഌറുകളും ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് ഫൈബര്‍ കൊണ്ടാണ് ക്ഷേത്രഗോപുര മാതൃകയിലുള്ള സുവര്‍ണ പന്തല്‍ ആചാരപ്പൊലിമ നഷ്ടപ്പെടാതെ നിര്‍മ്മിച്ചത്.
നടുവിലാല്‍ ഗണപതിത്തറയിലെ ആല്‍മരത്തിന്റെ ഒരു ചെറിയ ശിഖരം പോലും മുറിക്കാതെയാണ് പന്തല്‍ നിര്‍മ്മിച്ചത്. ഫൈബര്‍ നിര്‍മ്മിതമായ പന്തല്‍ മഴയോ മറ്റു പ്രകൃതിക്ഷോഭങ്ങളോ ഉണ്ടായാല്‍പോലും ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഒരുതരത്തിലും ഭീഷണിയല്ലെന്ന് തിരുവമ്പാടി വിഭാഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വരാജ് റൗണ്ടിന്റെ ഏതുവശത്ത് നിന്ന് നോക്കിയാലും സ്വര്‍ണപ്രഭ ചൊരിഞ്ഞു നില്ക്കുന്ന പന്തല്‍ കാണാം.
പൂരത്തിന്റെ വരവറിയിച്ച് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വടക്കുനാഥന്റെ തെക്കേഗോപുര നട തുറന്ന് കഴിഞ്ഞാല്‍ ഗിന്നസ് വേള്‍ഡ് റെക്കാഡ് സംബന്ധിച്ച രേഖകള്‍ കൈമാറും.
പത്മശ്രീ ഡോ. ടി.എ. സുന്ദര്‍മേനോനാണ് പന്തലിന് നേതൃത്വം നല്‍കിയത്. 2008ല്‍ നടുവിലാല്‍ പന്തല്‍ എല്‍ഇഡി. ബള്‍ബുകള്‍ കൊണ്ട് അലങ്കരിക്കാന്‍ മുന്‍കൈയെടുത്തതും സുന്ദര്മേനോനായിരുന്നു. അന്നത്തെ പന്തല്‍ ലിംക ബുക്ക് ഒഫ് വേള്‍ഡ് റെക്കാര്‍ഡ്സില്‍ ഇടം നേടി. പ്രൊഫ. പി. ചന്ദ്രശേഖരന്, പ്രൊഫ. മാധവന് കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: