തൊടുപുഴ: നഗരസഭ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസുകള്‍ സ്റ്റാന്റ് ബഹിഷ്ക്കരിച്ചു.
സംയുക്ത ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് ഇന്നലെ രാവിലെ മുതല്‍ സമരം ആരംഭിച്ചത്. ബസുകള്‍ സ്റ്റാന്റിന് പുറത്ത് ഹൈറേഞ്ച് ജങ്ഷനില്‍ നിന്നാണ് ഇന്നലെ സര്‍വ്വീസ് ആരംഭിച്ചത്. അടിയന്തിരമായി കൂടിയ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സംഭവം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
ചര്‍ച്ച നടത്താന്‍ ചെയര്‍പേഴ്സണെ യോഗം നിശ്ചയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ വൈകിട്ട് 4 മണിയോടെ സമരം പിന്‍വലിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബസുകള്‍ സ്റ്റാന്റില്‍ കയറി ഓടുവാന്‍ ആരംഭിച്ചത്.
2010ല്‍ കെഎസ്ആര്‍ടിസിയ്ക്ക് എന്‍ക്വയറി കൗണ്ടര്‍ തുടങ്ങുന്നതിന് വേണ്ടി കോതായിക്കുന്നില് സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് 2017 ലാണ് വകുപ്പ് വീണ്ടും അപേക്ഷ നല്‍കുന്നത്.
ഇത് പ്രകാരം എന്‍ക്വയറി കൗണ്ടര്‍ തുടങ്ങുന്നതിനാണ് പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സ്ഥലം അനുവദിച്ചതെന്നാണ് നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് ഓപ്പറേറ്റിങ് സെന്ററിനാണെന്ന വിവരം ലഭിച്ചതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ സമരവുമായി രംഗത്തെത്തിയത്.
ഒരു വര്‍ഷത്തേയ്ക്ക് 9.5 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ നല്‍കിയാണ് സ്വകാര്യ ബസ് സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. ദിവസവും ഇവിടെ എത്തുന്ന സ്വകാര്യബസുകളില്‍ നിന്നും നിശ്ചിത തുക ഇതിന്റെ ഭാഗമായി ശേഖരിക്കുന്നുമുണ്ട്. 275 ബസുകളാണ് ഇവിടെ നിന്നും ദിവസവും സര്‍വ്വീസ് നടത്തുന്നത്.
മികച്ച രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് സമീപത്തായി ഉണ്ടെന്നിരിക്കെ ഇത്തരത്തിലൊരു തീരുമാനം സ്വകാര്യ സര്‍വ്വീസിനെ തകര്‍ക്കാനാണെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് തൂഫാന് തോമസ് പറഞ്ഞു. നിലവില്‍ ഒരു സമയം അഞ്ചോളം ബസുകള്‍ ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്.
സ്വകാര്യ ബസുകള്‍ക്ക് പോലും പാര്‍ക്കിങിന് സ്ഥലം തികയുന്നില്ലെന്നും തോമസ് പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുകൂട്ടി നഗരസഭ ചെയര്‍പേഴ്സണിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തുടര്‍ നടപടികളുണ്ടാകൂ എന്ന തീരുമാനത്തിലാണ് സമരം പിന്‍വലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: