കുറവിലങ്ങാട് : ജില്ലാ പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയില്‍ നിന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവന്നതോടെ ജില്ലയില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്ന പല പഞ്ചായത്തുകളിലും ഭരണമാറ്റത്തിന് സാദ്ധ്യത തെളിഞ്ഞു. മുന്നണി ബന്ധം ഉപേക്ഷിച്ച് മൂന്നിലവ് മുത്തോലി തുടങ്ങിയ പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ച് വിജയിച്ചിരുന്നു.
യുഡിഎഫ് പാനലില്‍ കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും വിജയിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാപഞ്ചായത്ത് പ്രസിഡന്റായതോടെ ജില്ലയിലെ തദ്ദേശ സഹകരണ സ്ഥാപനങ്ങളിലെ മുന്നണി ബന്ധത്തിന് ആകെ ഉലച്ചില്‍ തട്ടി. ഇതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് ഉഴവൂര്‍, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രകടനവും കെഎം മാണിയുടെ കോലം കത്തിക്കലും നടത്തി.
കേരളാ കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം പടിവാതില്ക്കല് എത്തിയതോടെ സിപിഐ യെ ജില്ലയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ് സിപിഎം മുന്നില്‍ കാണുന്നത്. മാണി വിഭാഗം പൂര്‍ണ്ണമായും എല്ഡിഎഫോട് അടുക്കുന്നത് കേരളാ കോണ്‍ഗ്രസില്‍ തന്നെ പിളര്‍പ്പിന് സാദ്ധ്യതയും ഏറുന്നു. വിവിധ മണ്ഡലം കമ്മറ്റികളും വാര്‍ഡ് പ്രസിഡന്റുമാരും നിലവില്‍ മുന്നണിമാറ്റം അംഗീകരിക്കാതെ സ്വയം പാര്‍ട്ടിയില്‍ നിന്ന് ഒഴിഞ്ഞുപോകുവാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. മാണിഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക് വരുന്നതിനുള്ള അമര്‍ഷം വ്യക്തമാക്കിയാണ് സിപിഐയിലെ കെ.പി. സുഗതന് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത് എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: