കോട്ടയം: റോഡ് നിര്‍മ്മാണം, കുടിവെള്ളപൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, വെള്ളക്കെട്ട് പരിഹരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധഭാഗങ്ങില്‍ നടന്നുവരുന്ന മഴക്കാല പൂര്‍വ്വ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മെയ് 15നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി. പൊതുമരാമത്ത് വകുപ്പ്, കെഎസ്ടിപി, ഹൈവേ വിഭാഗം എന്നിവയുടെ കീഴില്‍ നടക്കുന്ന റോഡ് അറ്റകുറ്റപണി ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷണന്, ഡോ.എം.ജയരാജ്, സി.കെ.ആശ എന്നിവര്‍ നിര്‍ദ്ദേശിച്ചു.
സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നതിന് നേരിടുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തിരമായി ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തണം. നിസാരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. പ്രശ്ന പരിഹാരത്തിന് മേല്‍ അനുമതി തേടുന്നതിന് എടുക്കുന്ന സമയദൈര്‍ഘ്യം പദ്ധതി പൂര്‍ത്തീകരണത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മഴക്കാലത്ത് ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ട് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
കുടിവെള്ള ക്ഷാമം രൂക്ഷമായ 54 വില്ലേജുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 3718 ഇടങ്ങളില്‍ 2 കോടി 47 ലക്ഷത്തില്‍ പരം ലിറ്റര്‍ വെളളം ടാങ്കറുകളില്‍ വിതരണം ചെയ്തതായും 105 വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിച്ചതായും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ സി.എ. ലത പറഞ്ഞു.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറി പണിയുന്നതിന് 3.15 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സമ്പൂര്‍ണ്ണ വൈദ്യൂതീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 5570 വീടുകളില്‍ 5542 വീടുകള്‍ക്കും വൈദ്യൂതി കണക്ഷന് നല്‍കിയതായും കളക്ടര്‍ അറിയിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ് ലതി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: