ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്വേഷണ കൗണ്ടര്‍ ഇല്ലാത്തത് രോഗികള്‍ക്കും സഹായികളായെത്തുന്നവര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ദിവസേന നൂറുകണക്കിനു പേരാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്നത്. ജില്ലയില്‍നിന്നു മാത്രമല്ല സമീപ ജില്ലകളിലുള്ളവരും ഈ മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇവിടെയെത്തിക്കഴിയുമ്പോഴാണ് രോഗികളും സഹായികളും ശരിക്കും വിഷമത്തിലാകുന്നത്. ഒ.പി. ടിക്കറ്റ് എടുക്കുന്ന സ്ഥലംപോലും ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥ. പലരോടും ചോദിച്ചറിഞ്ഞ് മണിക്കൂറുകള്‍ ക്യൂവില്‍നിന്ന് ഒപി ടിക്കറ്റെടുത്താല്‍ പരിശോധനാമുറി കണ്ടെത്താനുള്ള ഓട്ടം തുടങ്ങും.
ആശുപത്രിവരാന്തയില്‍ നില്ക്കുന്നവരോടും ജീവനക്കാരോടുമൊക്കെ ചോദിച്ചുവേണം പരിശോധനാ മുറിയിലെത്താന്‍. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്സറേ, സ്കാന്‍, രക്തപരിശോധന തുടങ്ങിയവ വേണ്ടിവന്നാല്‍ ഇതിനുള്ള സ്ഥലങ്ങളും പരിശോധനാ മുറികളും കണ്ടുപിടിക്കുവാനുള്ള തത്രപ്പാടിലാണ് പിന്നെ രോഗികള്‍. ഒരുവിധം ഈ സ്ഥലമെല്ലാം കണ്ടുപിടിച്ച് പരിശോധനയെല്ലാം നടന്നു കഴിയുമ്പോഴേക്കും ആശുപത്രിയില്‍ പ്രവര്‍ത്തനസമയം കഴിഞ്ഞിരിക്കും.
ദിവസവും 800-നും ആയിരത്തിനും ഇടയില്‍ രോഗികളാണ് ഇവിടെ പരിശോധനയ്ക്കായി എത്തുന്നത്. ഇവരില്‍ 350നും 400നുമിടയില്‍ രോഗികളെ കിടത്തി ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടതായിവരും. ഇത്തരം രോഗികളുടെ ബന്ധുക്കള്‍ ഇവരെ കാണുവാന്‍ എത്തുമ്പോഴാണ് ശരിക്കും പെട്ടുപോകുന്നത്. എവിടെയാണു കിടക്കുന്നതെന്നോ എന്തു രോഗമാണെന്നോ അറിയണമെന്നു ബന്ധുക്കള്‍ വിചാരിച്ചാല്‍ സാധിക്കാത്ത അവസ്ഥയാണിവിടെ. കിടത്തി ചികിത്സിക്കുന്ന വാര്‍ഡുകളില്‍പോലും രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരോടു ചോദിച്ചാല്‍ പോലും അറിയാന്‍ കഴിയാറില്ല.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായത്തോടെ അന്വേഷണ കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരവുമായിരുന്നു. പിന്നീട് അതിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് രോഗികള്‍ ദുരിതത്തിലായത്. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടര്‍ സ്ഥാപിച്ചാല്‍ ഈ പ്രവേശനങ്ങള്‍ക്കു മുഴുവന്‍ പരിഹാരമാകും. സ്വയം പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് സംവിധാനവും ഇവിടെ സ്ഥാപിക്കാവുന്നതാണെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: