കോഴിക്കോട്: ഡോക്ടറെ അക്രമിച്ച പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ്കുമാര്‍. ഐഎംഎയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം 23 നാണ് വടകര ആശ ആശുപത്രിയിലെ ഡോക്ടറെ ചികിത്സാ പിഴവെന്ന് ആരോപിച്ച് ഒരു സംഘം അക്രമിച്ചതും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചതും. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ തയ്യാറായിട്ടില്ല. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമപ്രകാരവും നടപടിയില്ല. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ കൂടിവരികയാണെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെസ്വകാര്യ, സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ഇന്നലെ പണിമുടക്കിയത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നടന്ന സമരത്തിന്റെ ഭാഗമായി ഒപി ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചു. സ്വകാര്യ പ്രാക്ടീസുകളും നിര്‍ത്തിവെച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപ്രികളിലെ അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ വിഭാഗം എന്നിവ മാത്രമാണ് പ്രവര്‍ത്തിച്ചത്. പണിമുടക്കിന് ഡോക്ടര്‍മാരുടെ വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: