കൊച്ചി: റേഷന്‍ കാര്‍ഡിന്റെ പേരില്‍ സര്‍ക്കാര്‍ കാര്‍ഡുടമകളില്‍ നിന്ന് പിരിക്കുന്നത് 50 കോടിയിലേറെ രൂപ. റേഷന്‍ കാര്‍ഡ് അച്ചടിക്കാനും ഫോട്ടോയെടുക്കാനും ചെലവായ തുക എന്ന പേരിലാണ് പണപ്പിരിവ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ റേഷന്‍ കാര്‍ഡ് നല്കുമ്പോള് കാര്‍ഡുടമകളില്‍ നിന്ന് പണം ഈടാക്കാന്‍ വ്യവസ്ഥയില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമത്തിന്റെ ലംഘനമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുന്‍ഗണനാ (പ്രയോറിറ്റി) വിഭാഗത്തില്‍ നിന്ന് കാര്‍ഡിന് 50 രൂപയും മുന്‍ഗണനേതര (നോണ്‍ പ്രയോറിറ്റി) വിഭാഗത്തില്‍ നിന്ന് കാര്‍ഡിന് 100 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് 70 ലക്ഷത്തോളം കാര്‍ഡുടമകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 35 ലക്ഷം പേര് മുന്‍ഗണനാ വിഭാഗത്തിലാണ്. ഇവരില്‍ നിന്ന് മാത്രം 17 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പിരിക്കുന്നത്. മുന്‍ഗണനേതര വിഭാഗത്തില്‍ നിന്ന് 35 കോടിയിലധികം രൂപയും സര്‍ക്കാറിന് ലഭിക്കും.
നേരത്തെ റേഷന്‍ കാര്‍ഡിന് സര്‍ക്കാര്‍ വാങ്ങിയിരുന്നത് 20 രൂപയാണ്. പഴയ അതേ നിലവാരത്തിലുള്ള കാര്‍ഡ് തന്നെയാണ് ഇക്കുറിയും. അതുകൊണ്ടുതന്നെ ഇത്രയും തുക വാങ്ങുന്നതിനെതിരെ വ്യാപക പരാതിയുണ്ട്. ഭക്ഷ്യഭദ്രതയുടെ ഭാഗമായി സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് അതില്‍ നിന്ന് പിന്മാറി. എന്നാല്‍, സ്മാര്‍ട്ട് കാര്‍ഡിന് ചെലവാകുന്ന അതേ തുക തന്നെ കാര്‍ഡുടമകളില്‍ നിന്ന് പിരിക്കുകയായിരുന്നു സര്‍ക്കാര്‍.
പരമാവധി ഒരു റേഷന്‍ കാര്‍ഡ് അച്ചടിക്കാന്‍ 20 രൂപയിലധികം ചെലവ് വരില്ലെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. ഫോട്ടോയെടുപ്പ് മുതല്‍ അച്ചടിവരെയുള്ള തുക ചേര്‍ത്താലും പരമാവധി 30 രൂപയില്‍ താഴെയേ വരൂ. അതുകൊണ്ടുതന്നെ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: