മുണ്ടക്കയം: മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ വാഗമണിലെ കയ്യേറ്റങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ വാഗമണ്‍ കയ്യേറ്റ പ്രദേശങ്ങളിലേയ്ക്ക് നടത്തിയ പ്രകൃതി സംരക്ഷണ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണപ്രതിപക്ഷ ഒത്താശയോടെയാണ് വാഗമണ്ണില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് അനുമതി നല്കിയ പഞ്ചായത്ത് തലങ്ങളില്‍ വരെ അഴിമതി വ്യക്തമായിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളില്‍ പറയുന്ന പ്രദേശമാണിത്.ഇവിടെ അനധികൃത നിര്‍മ്മാണം നടത്തിയതില്‍ റവന്യൂ വകുപ്പിന്റെ പങ്ക് പ്രകടമാണ്. ഇതിന് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം.
കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയില്‍ നടക്കുന്ന കയ്യേറ്റം സിപിഐ കണ്ടതായി പോലും നടിക്കുന്നില്ല. കുറ്റകരമായ മൗനമാണ് സിപിഐ അവലംബിക്കുന്നത്. റവന്യൂ വകുപ്പ് കൈയാളുന്ന പാര്‍ട്ടിയും സിപിഎമ്മും കോണ്‍ഗ്രസ്സും വാഗമണ്ണില്‍ കൈയ്യേറ്റക്കാര്ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ കാണിക്കുന്ന ആര്‍ജവം വാഗമണ്ണില്‍ കാണിക്കാത്തത് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിനെതിരെ ബിജെപി പ്രക്ഷോഭങ്ങള്‍ തുടരും. മൂന്നാറില്‍ എ.കെ.മണിയുടെ കയ്യേറ്റം കാണാതെ പോയി മടങ്ങുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാഗമണ്‍ സന്ദര്‍ശിക്കാന്‍ തന്റേടം കാട്ടണമെന്നും അദ്ദേഹം ആവശ്യപെട്ടു.
വാഗമണ്‍ വാകചുവടില് നിന്നും സ്വകാര്യ കൈയേറ്റങ്ങളില്‍ സ്ഥാപിച്ച വേലികള്‍ തകര്‍ത്തുകൊണ്ടാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് തങ്ങള്‍പാറയ്ക്ക് സമീപമായി സ്വകാര്യ വ്യക്തി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ച സ്ഥലത്തെ വേലികളും പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി. കൈയ്യേറ്റത്തെ ന്യായികരിക്കുന്ന ഇടപെടലാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്, ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
യോഗത്തില്‍ ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി.എ. വേലുക്കുട്ടന്, മേഖലാ ജനറല്‍ സെക്രട്ടറി കെ.എം സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ് .ലിജിന്‍ ലാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഖില്‍ രവീന്ദ്രന് ,ജനറല്‍ സെക്രട്ടറി ലാല്‍ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: