കൊച്ചി: മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു. വടിവാള്‍, വെട്ടുകത്തി, കമ്പിപ്പാര, കത്തി ഉള്‍പ്പെടെയുള്ള നിരവധി ആയുധങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഒന്നാം നിലയിലെ 14-ാം നമ്പര്‍ മുറിയില്‍ നിന്നാണ് പരിശോധനയില്‍ പോലീസിന് ആയുധങ്ങള്‍ ലഭിച്ചത്. അവധിയെത്തുടര്‍ന്ന് കോളേജ് ഹോസ്റ്റല്‍ അടച്ചതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് താമസിക്കാന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ മൂന്ന് മുറികള്‍ തുറന്നുകൊടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്നാണ് സെന്‍ട്രല്‍ പോലീസ് കോളേജിനുള്ളില്‍ പരിശോധന നടത്തിയത്.
ഇതിനിടെ കോളേജില്‍ പോലീസ് പരിശോധന നടത്തുന്നത് അറിഞ്ഞ് എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനോട് തട്ടിക്കയറി. എസ്എഫ്ഐയുടെ സ്വാധീനത്തിലുള്ള കോളേജില്‍ നിന്ന് പോലീസ് കയറി ആയുധങ്ങള്‍ പിടിച്ചെടുത്തതാണ് എസ്എഫ്ഐക്കാരുടെ പ്രേകാപനത്തിന് കാരണം.
നേരത്തെ കോളേജ് ഭിത്തിയില്‍ അശ്ലീലച്ചുവയുള്ള വാചകങ്ങള്‍ എഴുതിയതിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ എസ്എഫ്ഐക്കാര്‍ പ്രിന്‍സിപ്പലിന്റെ കസേര ചുട്ടെരിച്ചിരുന്നു. കോളേജിലെ ചില ഇടത് സംഘടനാ അധ്യാപകരുടെ പിന്തുണയോടെയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: