തിരുവനന്തപുരം: കോട്ടയത്ത് കെ.എം. മാണിക്കൊപ്പം നിന്നതോടെ സിപിഎം ഒരിക്കല്‍ക്കൂടി തങ്ങളുടെ അവസരവാദ രാഷ്ട്രീയം തെളിയിച്ചു. ബജറ്റ് വിറ്റ് കോടികള്‍ ഉണ്ടാക്കി, അഴിമതി വീരന്, വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സൂക്ഷിക്കുന്നു എന്നൊക്കെ പറഞ്ഞ് ആക്ഷേപിച്ച സിപിഎം അതെല്ലാം വിഴുങ്ങി.
ഘടകകക്ഷികളോടു പോലും ആലോചിക്കാതെ സിപിഎം എടുത്ത തീരുമാനം എല്‍ഡിഎഫില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇടഞ്ഞു നില്ക്കുന്ന സിപിഐക്കുള്ള സിപിഎമ്മിന്റെ മുന്നറിയിപ്പു കൂടിയാണ് മാണിയുമായുള്ള ബന്ധത്തിന്റെ നീക്കമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കെ.എം. മാണിയെ ആക്രമിച്ചതുപോലെ സിപിഎം മറ്റൊരു നേതാവിനെയും ആക്രമിച്ചിട്ടില്ല. യുഡിഎഫിന്റെ ഒടുവിലത്തെ ബജറ്റ് അവതരണത്തിന് സിപിഎമ്മിനെ ഭയന്ന് സഭയില്‍ പിന്‍വാതിലിലൂടെയാണ് മാണി എത്തിയത്. ബജറ്റ് അവതരണത്തിന് മാണി എഴുന്നേറ്റപ്പോള്‍ മുമ്പില്ലാത്ത പ്രതിഷേധം അരങ്ങേറി. ബജറ്റ് മുഴുവന്‍ വായിക്കാനായില്ല. കൈയേറ്റവും കൈയാങ്കളിയുമൊക്കെ സഭയിലുണ്ടായി. കേരളത്തിന്റെ മനസില്‍ നിന്ന് അതൊക്കെ മായും മുമ്പെ മാണിക്ക് പിന്തുണയുമായി സിപിഎം നിന്നതിനെ അണികള്‍ എങ്ങനെ അംഗീകരിക്കുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്. കോട്ടയത്ത് സംഭവിച്ചത് സത്യമാകാതിരിക്കട്ടെ എന്നായിരുന്നു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം.
ഇടതുമുന്നണിയിലെ കൂട്ടുകക്ഷികളോടുപോലും ആലോചിക്കാതെ അങ്ങോട്ട് ചെന്ന് മാണിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് സിപിഎം. ചോദിക്കാതെ പിന്തുണ നല്‍കിയതാണെന്ന് മാണിയും വ്യക്തമാക്കി. സംസ്ഥാന നേതൃത്വം അറിയാതെ ജില്ലാ ഘടകം മാണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചുവെന്നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത്. മാണിയെ പിന്തുണയ്ക്കുന്ന കാര്യം ആര്‍ജ്ജവത്തോടെ പറയാന്‍ സംസ്ഥാന നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. സിപിഎം പോലൊരു പാര്‍ട്ടി ഇത്തരമൊരു തീരുമാനം പ്രാദേശിക തലത്തില്‍ എടുക്കുമെന്ന് ആരും വിശ്വസിക്കില്ല.
മാണിയെ ഒപ്പം കൂട്ടാനുള്ള ശ്രമം സിപിഎം തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് ഏറെക്കുറെ വിജയിച്ചതുമാണ്. ബാര്‍ കോഴക്കേസ് ഇതിനു തടയായി. മാണി ഇടതിലേക്ക് പോകാതിരിക്കാന്‍ കോണ്‍ഗ്രസ് സൃഷ്ടിച്ചതാണ് കോഴക്കേസ് എന്നുപോലും പ്രചരിപ്പിക്കപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം പല വഴിയില്‍ മാണിയെ ഒപ്പം നിര്‍ത്താന്‍ നീക്കമുണ്ടായി. മാണി പിടികൊടുക്കാതെ നിന്നു. എന്നെങ്കിലും കൂടെ വരും എന്ന പ്രതീക്ഷയിലാണ് കോട്ടയത്തെ പിന്തുണ.
സിപിഐയോട് ആലോചിക്കുക പോലും ചെയ്യാതെയാണ് സിപിഎം മാണിയെ പിന്തുണച്ചത്. സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പുതിയ കക്ഷികളെ എടുക്കില്ലെന്ന് സിപിഐ നേതാക്കള്‍ ഇന്നലെയും പറഞ്ഞു.
പ്രാദേശിക തീരുമാനമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എല്ലാ നീക്കവും. മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്തെത്തി കുരിശുവിവാദം ഉണ്ടാക്കിയതും ഇതിന്റെ ഭാഗം. സിപിഎം കുരിശിന്റെ വഴിയെ എന്ന തോന്നല്‍ ഉണ്ടാക്കിയാല്‍ മാണിയെ വഴിയെ കൊണ്ടുവരാം എന്നതായിരുന്നു തന്ത്രം. കൈയേറ്റം സംബന്ധിച്ച് ഞായറാഴ്ചത്തെ സര്‍വ്വകക്ഷി യോഗത്തില്‍ കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാകും എന്ന ചിന്തയും സിപിഎമ്മിനുണ്ട്.
ബിജെപി മുന്നേറുമ്പോള്‍ കേരളത്തില്‍ പിടിച്ചു നില്ക്കണമെങ്കില് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി കിട്ടിയേ തീരു എന്നതാണ് സിപിഎം ലൈന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയത്തിനു കാരണം മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കാര്യമായി കിട്ടിയതാണ്. എന്നാല്‍, ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയില്‍ വീണില്ല. മാണിയെ കൂട്ടുപിടിക്കുന്നതിലൂടെ അത് സാധ്യമാകും എന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: