വിഴിഞ്ഞം: നിത്യ പട്ടിണിയിലും കവിതകളില്‍ അത്ഭുതം വിരിയിക്കുന്ന നീതുവിന് സഹായഹസ്തവുമായി ഒബിസി മോര്‍ച്ച. പ്രകൃതിയുടെ മനോഹാരിതയെ കുറിച്ച് കവിത രചിച്ച് ഈണത്തില്‍ ചൊല്ലി വ്യത്യസ്ഥയാകുന്ന കോവളം ചെറുവാരകോണത്ത് മേലേ വീട്ടില്‍ നീതു.എസിനെകുറിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒബിസി മോര്‍ച്ച സഹായ ഹസ്തവുമായി എത്തിയത്.
പഌസ് ടൂ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന നീതുവിന്റെ തുടര്‍വിദ്യാഭ്യാസത്തിനുള്ള സഹായം ഒബിസി മോര്‍ച്ച ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ഉറപ്പ് നല്കി. നീതു രചിച്ച കവിതകളെ പുസ്തക രൂപത്തിലാക്കാനുള്ള സഹായവും വാഗ്ദാനം ചെയ്തു. നീതുവിനെ പൊന്നാട ചാര്‍ത്തി അഭിനന്ദിച്ചു. ബിജെപി ജില്ലാ കമ്മറ്റി അംഗം മുട്ടയ്ക്കാട് പ്രസന്നന്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി കോവളം പ്രവീണ്‍, ജില്ലാ ട്രഷര്‍ ബിജുകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. വാര്‍ത്ത പുറത്ത് വന്ന ശേഷം ഒട്ടനവധി കലാകാരന്മാരും പൊതു പ്രവര്‍ത്തകരും അഭിനന്ദന പ്രവാഹവുമായി നീതുവിന്റെ വീട്ടിലെത്തുന്നുണ്ട്.
നീതു ഇതിനോടകം ചെറുതും വലുതുമായ അന്‍പതോളം കവിതകള്‍ എഴുതി കഴിഞ്ഞു. ദാരിദ്ര്യത്താല്‍ വീര്‍പ്പുമുട്ടുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഏക സഹോദരനും വിദ്യാര്‍ത്ഥിയുമായ വിഷ്ണുവാണ്. നിത്യ പട്ടിണിയും തുടര്‍പഠനത്തെക്കുറിച്ചുള്ള ചിന്തയും കവിതയെഴുത്തിനെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നീതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: