ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റുകളില്‍ അതിക്രമിച്ചു കയറി രണ്ടു സൈനികരുടെ തലയറുത്ത സംഭവത്തില്‍ പാക് സൈന്യത്തിനെതിരെ ശക്തവും വ്യക്തവുമായ തെളിവുകളുണ്ടെന്ന് ഇന്ത്യ. ഉത്തരവാദികളായ സൈനികരെ ശിക്ഷിക്കണമെന്നും പാക്കിസ്ഥാനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ന്യൂദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച ഇന്ത്യ, കനത്ത തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് പാക് പ്രതിനിധിയെ വിളിച്ചു വരുത്തിയത്.
പ്രകോപനത്തിന്റെ അവസാന ലക്ഷണമാണ് സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവമെന്ന് ജയശങ്കര്‍, ബാസിതിനോട് പറഞ്ഞു.
തെളിവുകള്‍ കൈയിലുണ്ട്. മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ മുറിച്ചുനീക്കുമ്പോള്‍ വീണ രക്തത്തുള്ളികള്‍ നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകളിലേക്കാണ് എത്തുന്നത്. ഇതാണ് ഏറ്റവും വലിയ തെളിവ്. നടപടി അത്യന്തം ഹീനമെന്നും ജയശങ്കര്‍ പറഞ്ഞു. പാക് സൈനികരാണ് മൃതദേഹം വികൃതമാക്കിയതെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ഭാംഗ്ലെയും പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് പാക് കരസേനയുടെ പ്രതികരണം. എന്തെങ്കിലും നടപടികള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ തിരിച്ചടിക്കുമെന്നും പാക് സൈന്യം അറിയിച്ചു. പാക് സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഉചിതമായ തിരിച്ചടിയുണ്ടാകുമെന്നും കരുതിയിരിക്കാനും കരസേനാ ഉപമേധാവി ശകത് ചന്ദ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: