കോട്ടയം: നാടകീയ രാഷ്ടീയ നീക്കത്തില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസ്(എം)ലെ സഖറിയാസ് കുതിരവേലി പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 22 അംഗങ്ങളില്‍ 12 പേരുടെ പിന്തുണ സഖറിയാസിന് ലഭിച്ചു. എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിക്ക് എട്ട് വോട്ട്.
കേരള കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ക്കൊപ്പം സിപിഎമ്മിലെ ആറ് അംഗങ്ങളും സഖറിയാസിനെ പിന്തുണച്ചു. എന്നാല്‍, സിപിഐയുടെ ഏക അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. പി.സി. ജോര്‍ജ് വിഭാഗത്തിലെ ഏക അംഗം വോട്ട് അസാധുവാക്കി. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളുണ്ട്. സിപിഎം സംസ്ഥാന നേതൃത്വം രാവിലെയാണ് തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പിന് ശേഷം പുറത്തേക്ക് വന്ന കോണ്‍ഗ്രസ് അംഗങ്ങളും പ്രവര്‍ത്തകരും കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.
ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും കൂടി 14 അംഗങ്ങളുണ്ട്. കഴിഞ്ഞ മാസം മൂന്നിന് ഇരുകക്ഷികളും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം സണ്ണി പാമ്പാടിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. കരാറിന്റെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു.
വിപ്പ് നല്‍കുമെന്ന് അറിയിച്ച ശേഷം അവസാന നിമിഷം കേരള കോണ്‍ഗ്രസ് പിന്‍വാങ്ങി. ഡിസിസി, കെപിസിസി യോഗങ്ങളില്‍ തങ്ങളെ ആക്ഷേപിക്കുന്ന പ്രസ്താവനകളാണ് കോണ്‍ഗ്രസ് നേതാക്കന്മാരില് നിന്നുണ്ടായതെന്നും ഇതിനുള്ള മറുപടിയാണിതെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കിയത്. മാണിക്കും ജോസ് കെ. മാണിക്കും പങ്കില്ലെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: