തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ എല്ലാവര്‍ക്കുംവീട് പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണഭവന പദ്ധതിയും ഒന്നിപ്പിക്കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ മുടവന്മുഗള് ബാംബു ഡിസൈന്‍ സ്കൂളില്‍ ചെലവ് കുറഞ്ഞ ഭവന മാതൃകയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര – കേരള സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ഗൃഹ നിര്‍മാണ പദ്ധതികള്‍ ഒന്നിപ്പിച്ചാല്‍ സാധാരണക്കാര്‍ക്ക് ഗുണമാകും. ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നാല് ലക്ഷം രൂപയ്ക്ക് വീട് പോലെയുള്ള പദ്ധതികള്‍ സാര്‍വത്രികമായി നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും. എല്ലാവരും കോണ്‍ക്രീറ്റ് വീടുകള്‍ക്ക് പിറകെ പോകുന്ന പ്രവണത അവസാനിപ്പിച്ച് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. മുപ്പത് വര്‍ഷത്തോളമായി ഭവന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് പോലുള്ള സംരഭങ്ങള്‍ പ്രോത്സാഹിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഹാബിറ്റാറ്റിന്റെ ചെലവുകുറഞ്ഞ നിര്‍മാണ മാതൃകകള്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനപദ്ധതിക്ക് അനുയോജ്യമായവയാണെന്ന് ചെലവ് കുറഞ്ഞ ഭവനമാതൃക ഉദ്ഘാടനം ചെയ്ത്കൊണ്ട് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ചെലവു കുറച്ച് നിര്‍മിച്ചിരിക്കുന്ന രണ്ടു തരം വീടുകളാണ് ഹാബിറ്റാറ്റ് ടെക്നോളജി തയ്യാറാക്കിയിരിക്കുന്നത്. 400 ചതുരശ്രയടി വരുന്ന വീടിന് നാലു ലക്ഷം രൂപ മാത്രമാണ് ചെലവ്. പരിസ്ഥിതിക്കിണങ്ങുന്ന നിര്‍മാണ വസ്തുക്കളും സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, വിവിധോദ്ദ്യശ ഹാള്‍, അടുക്കള, ടോയ്ലറ്റ് എന്നിവ ഒന്നിലും മറ്റേതില്‍ ഒരു കിടപ്പുമുറി, വിശാലമായ സ്വീകരണമുറി/ഡൈനിംഗ് ഹാള്‍, അടുക്കള, ടോയ്ലറ്റ്, വരാന്ത എന്നിവയുമാണുള്ളത്.
മേയ് 11 മുതല്‍ 14 വരെ പൂജപ്പുര മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഹാബ്ഫെസ്റ്റ്@30 മേളയുടെ ലോഗോ പ്രകാശനം ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന് നിര്‍വഹിച്ചു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്മാന് ജി. ശങ്കര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ടി.പി. മധു, കൗണ്‍സിലര്‍മാരായ ഡോ. വിജയലക്ഷ്മി, വി. േഗാപകുമാര്‍, ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: