കൊച്ചി: പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ ഭൂമി സര്‍ക്കാരിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഫാക്ടിന്റെ 600 ഏക്കര്‍ ഭൂമിയാണ് കിന്‍ഫ്രയെ (കേരള ഇന്‍ഡസ്ട്രിയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെലവപ്മെന്റ് കോര്പ്പറേഷന്) മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
കഴിഞ്ഞാഴ്ചത്തെ കാബിനറ്റില്‍ ഇതിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ക്രിന്‍ഫ്രയില്‍ 76 ശതമാനവും സ്വകാര്യ നിക്ഷേപകരാണെന്ന വാദമാണ് ഫാക്ടിലെ ജീവനക്കാര്‍ ഉയര്‍ത്തുന്നത്. പെട്രോകെമിക്കല്‍ പാര്‍ക്കിനായി 450 ഏക്കറും, വൈദ്യുതി താപനിലയത്തിനായി 150 ഏക്കറുമാണ് ഏറ്റെടുക്കുന്നത്.
സ്ഥലമേറ്റെടുപ്പിന് ശേഷം താപനിലയത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ഭൂമി ചുളുവിലയില്‍ സ്വകാര്യ സംരംഭകര്‍ തട്ടിയെടുക്കുമെന്നാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. ഇതിന് പുറമേ അമ്പലമുകളിലെ 170 ഏക്കര്‍ ഭൂമി റിഫൈനറിക്കായും ലക്ഷ്യമിടുന്നുണ്ട്. പ്രദേശത്തെ നാല് വ്യത്യസ്ത തരത്തിലുള്ള ഭൂമിക്ക് ഏക്കറിന് ശരാശരി 2.48 കോടി രൂപയാണ് കളക്ടര്‍ നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍ സമീപത്തായി റിഫൈനറി ഏറ്റെടുത്ത സ്ഥലങ്ങള്‍ക്ക് 5 മുതല്‍ 8 കോടി രൂപ വരെയാണ് നല്‍കിയിട്ടുള്ളത്.
നിലവിലെ വിപണി മൂല്യവും 8 കോടി രൂപയ്ക്ക് അടുത്തുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന് വിപണി മൂല്യം നല്‍കുന്നതിനൊപ്പം, തുകയ്ക്ക് തുല്യമായ ഓഹരി മൂലധനം പുതിയ സംരംഭങ്ങള്‍ക്ക് നല്‍കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
നിലവിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ട് തവണ വ്യവസ്ഥകളില്‍ തിരിച്ചടവ് നല്കാന് അവസരമൊരുക്കണമെന്നും അവര്‍ പറഞ്ഞു. സമരത്തിന് മുന്നോടിയായി മെയ് 5ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റിയംഗം പി.എസ്. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: