തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ.എം. മാണി സ്വീകരിച്ച നിലപാടില്‍ അതൃപ്തിയുമായി പി.ജെ ജോസഫ് രംഗത്ത്. പ്രാദേശിക തലത്തില്‍ യുഡിഎഫുമായി യോജിച്ചുപോകാനായിരുന്നു ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനം. പൂതിയ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പി.ജെ. ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജോസഫ് ഗ്രൂപ്പിലെ മോന്‍സ് ജോസഫും സി.പി.എം പിന്തുണ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാണി ഗ്രൂപ്പ് നേതാക്കളിലും പുതിയ നീക്കം അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പരസ്യമായ പ്രതികരണത്തിന് അവരാരും തയാറാകുന്നില്ലെങ്കിലും എല്‍.ഡി.എഫിലേക്ക് പോകാന്‍ കെ.എം. മാണി തീരുമാനിച്ചാല്‍ ഒപ്പമുണ്ടാകില്ലെന്ന് രഹസ്യമായി പറയുന്നുണ്ട്. ഈ അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസും ചരടുവലി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ അസംതൃപ്തര്‍ക്ക് പിന്തുണ നല്കി അവര്‍ക്ക് പിന്തുണ നല്‍കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഏതായാലും കേരളാ കോൺഗ്രസിലെ ഭിന്നതയാണ് പിജെ ജോസഫിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. രണ്ടാഴ്ച മുമ്പ് കോട്ടയത്തു കർഷകകൂട്ടായ്മ എന്ന പേരിൽ ചേർന്ന യോഗം മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗവുമായി ചേര്‍ന്ന് സംയുക്ത കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതു മുതല്‍ മാണിയുടെ മനസ്സ് ഇടതിലേക്കാണെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയത്തിനിട നല്‍കാത്ത നീക്കങ്ങളായിരുന്നു മാണി നടത്തിയത്.
കോട്ടയത്ത് യുഡിഎഫ് ഭരണം തകിടം മറിക്കാന്‍ ചുക്കാന്‍ പിടിച്ചത് ജോസ് കെ. മാണി എം.പിയാണെന്ന ആക്ഷേപവും കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: