ലക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവുമായി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അന്നപൂര്‍ണ ഭോജനാലയം. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണത്തിന് മൂന്ന് രൂപ നല്കിയാല് മതി. ചോറ്, പരിപ്പ്, റൊട്ടി, പച്ചക്കറികള്‍ എന്നിവയടങ്ങുന്നതാണ് ഉച്ചഭക്ഷണം. ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള ഭക്ഷണം ഇവിടെ നിന്നും കഴിക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും.
ആദ്യഘട്ടത്തില്‍ 200 ഭോജന ശാലകളാണ് തുടങ്ങുന്നത്. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. തൊഴില്‍ വകുപ്പായിരിക്കും ഇവ സ്ഥാപിക്കുക. നടത്തിപ്പ് ചുമതല സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ അധികാരം ഏറ്റയുടന്‍ തന്നെ ഈ പദ്ധതിയെക്കുറിച്ച് യോഗി സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ളവരാണ് ലക്നൗവിലെ തൊഴിലാളികളില്‍ ഏറെയും. ഇവരില്‍ എറെയും കഴിയുന്നത് റോഡ് വക്കുകളിലാണ്. നേരത്തെ തമിഴ്നാട്ടില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: