ന്യൂദല്‍ഹി: ഇന്ത്യയിലെ 434 നഗരങ്ങളിലായി നടത്തിയ ശുചിത്വ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരഞ്ഞെടുത്തു.
ഭോപ്പാല്‍, വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, നവി മുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് ആദ്യപത്തില്‍ ഇടംപിടിച്ച നഗരങ്ങള്‍.
ആദ്യ 250 നഗരങ്ങളില്‍ ഒന്നില്‍ പോലും കേരളത്തിലെ നഗരങ്ങളില്ല. 254-ാം സ്ഥാനത്തെത്തിയ കോഴിക്കോടാണ് കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇന്ത്യന്‍ നഗരങ്ങളുടെ റാങ്കുകള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ 9 നഗരങ്ങളാണ് സര്‍വേക്കായി തെരഞ്ഞെടുത്തത്. ആലപ്പുഴ(380)യാണ് കേരളത്തിലെ നഗരങ്ങളില്‍ ഏറ്റവും വൃത്തികുറഞ്ഞ നഗരം. തിരുവനന്തപുരം(372), കണ്ണൂര്‍(366), കൊല്ലം(365), ഗുരുവായൂര്‍(306), പാലക്കാട്(286), കൊച്ചി(271) എന്നിവയാണ് മറ്റു നഗരങ്ങളുടെ റാങ്കിംഗ്.
2014ല്‍ ശുചിത്വഭാരത ദൗത്യം നടപ്പിലാക്കുന്നതിനു മുമ്പ് റാങ്കിംഗില്‍ ഏറെ പിന്നിലായിരുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ചത്തീസ്ഖഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ കാഴ്ചവെച്ചതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്ത് വൃത്തിയുടെ കാര്യത്തില്‍ മുന്നിട്ടുനില്ക്കുന്ന ആദ്യ 50 നഗരങ്ങളില്‍ 12 എണ്ണവും ഗുജറാത്തില്‍നിന്നുള്ളവയാണ്. മധ്യപ്രദേശിലെ 11 നഗരങ്ങളും ആന്ധ്ര പ്രദേശില്‍നിന്ന് 8 നഗരങ്ങളും ആദ്യ 50 റാങ്കുകള്‍ക്കുള്ളില്‍ ഇടം പിടിച്ചു.
പട്ടികയില്‍ ഏറ്റവും താഴെയുള്ള 50 നഗരങ്ങളില്‍ 25 എണ്ണവും ഉത്തര്‍ പ്രദേശിലാണ്. അതേസമയം 2014ല്‍ 418-ാം സ്ഥാനത്തായിരു വാരണാസി 32-ാം റാങ്കിലെത്തി വടക്കന്‍ മേഖലയില്‍ ഏറ്റവും മികച്ച വളര്‍ച്ച കൈവരിച്ച വന്‍നഗരമായി. ഉത്തര്‍പ്രദേശ്, ബീഹാര്‍,പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ നഗരപ്രദേശങ്ങളിലെ ശുചിത്വത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ പരിശ്രമിക്കണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ശുചിത്വ സര്‍വേ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: