ആലപ്പുഴ: 2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ആലപ്പുഴ നഗരസഭ ആസൂത്രിതമായി അട്ടിമറിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് യഥാസമയം പണം അനുവദിക്കാതെയാണ് പദ്ധതി അട്ടിമറിക്കുന്നത്.
ഒരു വീട് നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഒന്നര ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍, നഗരസഭ, ഗുണഭോക്താവ് എന്നിവര്‍ അന്‍പതിനായിരം രൂപ വീതവുമാണ് പദ്ധതി വിഹിതം. അലപ്പുഴ നഗരത്തില്‍ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്.
കരാര്‍ ഒപ്പിട്ട് അയ്യായിരം രൂപ അടച്ചവര്‍ക്ക് മുപ്പതിനായിരം രൂപ അടിത്തറ നിര്‍മ്മിക്കുന്നതിന് നഗരസഭയില്‍ നിന്ന് അനുവദിച്ചിരുന്നു. അടിത്തറ കെട്ടിയ ശേഷം ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് ഏഴു ദിവസത്തിനകം അടുത്ത ഗഡു നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം നല്‍കാതെ ഗുണഭോക്താക്കളെ നെട്ടോട്ടമോടിക്കുകയാണ്. പദ്ധതിക്കായി ലഭിച്ച ഫണ്ട് നഗരസഭ വകമാറ്റിയോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
പലരും ഉണ്ടായിരുന്ന കൂരകള്‍ പൊളിച്ച ശേഷമാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. വാടക വീടുകളിലും, ബന്ധു വീടുകളിലുമാണ് ഇവര്‍ കഴിയുന്നത്. മഴക്കാലം തുടങ്ങും മുന്‍പ് പണി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്.
ഭരണ പ്രതിപക്ഷ ഭേദമന്യെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കൗണ്‍സിലര്‍മാര്‍ തയ്യാറാകുന്നുമില്ല. സ്ത്രീകള്‍ക്കു മുന്‍ഗണന നല്‍കിയുള്ള പദ്ധതിക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനാലാണ് ഭരണപ്രതിപക്ഷ മുന്നണികള്‍ ചിറ്റമ്മ നയം സ്വീകരിക്കുന്നത്.
പാവപ്പെട്ടവരെ ലക്ഷ്യമാക്കിയുള്ള ഈ വലിയ പദ്ധതിയെ നഗരസഭ ഭരണാധികാരികള്‍ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: