ഇടുക്കി: പ്രവര്‍ത്തനം സുഗമമായി നടത്താനുള്ള ജീവനക്കാരുടെ അഭാവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ശബരിമല ഉള്‍പ്പെടെ 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്.
ഈ ക്ഷേത്രങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം, ഓംബുഡ്സ്മാന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് നല്കല്, ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് മെമ്പര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം, ജോലിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം എന്നിങ്ങനെ പിടിപ്പത് ജോലിയ്ക്ക് പുറമെ പ്രത്യേക പരിശോധനകള്‍ക്കായി വിജിലന്‍സ് വിഭാഗം ഇറങ്ങുകയും വേണം.
ഇപ്പോള്‍ ഒരു എസ്.പി, ഒരു എസ്.ഐ, ദേവസ്വം ബോര്‍ഡിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, രണ്ട് പോലീസുകാര്‍ എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പ്രവര്‍ത്തനം നടത്തുന്നത്.
വിജിലന്‍സില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് വിജിലന്‍സ് ഓഫീസര്‍മാര്‍ ദേവസ്വം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിവൈഎസ്പി, സി.ഐ, നാല് എസ്.ഐ, നാല് എച്ച്.സി എന്നീ ഘടനയില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മണ്ഡലകാലം ആരംഭിച്ചാല്‍ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ശബരിമലയില്‍ കേന്ദ്രീകരിക്കും. വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ അന്വേഷണം ഇക്കാലത്ത് കാര്യമായി നടക്കില്ല. ഇപ്പോള്‍ വിജിലന്‍സ് ആസ്ഥാനത്ത് ഇരുനൂറിലധികം പരാതികള്‍ കെട്ടിക്കിടക്കുകയാണ്.
ഒരു മാസം നൂറില്‍ കുറയാത്ത പരാതികള്‍ വിജിലന്‍സില്‍ എത്താറുണ്ട്. ഇപ്പോര്‍ പരാതി അന്വേഷിക്കുന്ന ജോലി മാത്രമാണ് വിജിലന്‍സിന്റെ അംഗബലം കൊണ്ട് നടത്താന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: