കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കരിയില്‍ ഗൃഹനാഥന് കൊലചെയ്യപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരൂഹത നീക്കാനാവാതെ പോലീസ്. ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് കരിയില്‍ പുത്തന്‍പുരയില്‍ രാജ(63)നെ വീട്ടിന് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജന്റെത് മൃഗീയമായ കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. വീടിനകത്ത് വെച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്നും അതിന് ശേഷം മൃതദേഹം വീടിന് പുറത്ത് കൊണ്ട് പോയി ഇടുകയായിരുന്നുവെന്നുമാണ് പോലീസ് നിഗമനം. രാജന്റെ മുഖത്തും കാലിനും ചെറിയ തോതിലുള്ള പരിക്ക് സംഭവിച്ചിരുന്നു. ഒരു കൈവിരലും ഒടിഞ്ഞിരുന്നു. കൊലപാതകം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതികളെ കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. അടുത്ത ബന്ധുക്കളുള്‍പ്പടെ ഏതാനും പേരെ പോലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബൈക്ക് ഇപ്പോഴും പോലീസ് ഇപ്പോഴും തിരകെ നല്‍കിയിട്ടില്ല. ലോക്കല്‍ പോലീസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: