ഇടവെട്ടി: ഒടുവില്‍ എംവിഐപി ഇടപെട്ടു, തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപത്തുള്ള ‘കനാല്‍പാലം അപകടത്തില്‍’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഇത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇടവെട്ടിയും തൊണ്ടിക്കുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാല്‍പാലം ഏറെ നാളുകളായി അപകട ഭീഷണി ഉയര്‍ത്തി നിലകൊള്ളുകയാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ വഴിയിലെ പ്രധാന പാലമാണ് ഇത്. കൈവരികള്‍ തകര്‍ന്ന പാലത്തിന്റെ ബീമുകളുള്പ്പെടെ അപകടാവസ്ഥയിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞ നിലയിലാണ്.
ഇത് സംബന്ധിച്ച് രണ്ട് മാസം മുമ്പ് ജന്മഭൂമി ചിത്രങ്ങള്‍ സഹിതം വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എംവിഐപി അധികൃതര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ പാലത്തിന്റെ ഇരുവശങ്ങളിലും ഭാരവാഹനങ്ങളുടെ ഗതാഗതം കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന് കാട്ടി ബോര്‍ഡ് സ്ഥാപിച്ചത്. ഇതിന് സമീപത്തായി തന്നെ തോടിന് കുറുകെയുള്ള എംവിഐപിയുടെ പാലത്തിലും ഇത്തരത്തില്‍ ഒരുമാസം മുമ്പ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ നടപടിയും ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നായിരുന്നു. വീതികുറഞ്ഞ് കൈവരികളില്ലാത്ത ഈ പാലം 40 വര്‍ഷത്തോളം പഴക്കുമുള്ളതാണ്. എന്നാല്‍ അടിയന്തിരമായി സ്ഥാപിക്കേണ്ട സ്ഥലത്ത് ബോര്‍ഡ് വച്ചില്ലെന്ന പരാതി വീണ്ടും ഉയര്‍ന്നതോടെയാണ് ഇത് വഴിയുള്ള ഭാരവാഹന ഗതാഗതം തടഞ്ഞ് കൊണ്ട് എംവിഐപി വീണ്ടും രംഗത്തെത്തിയത്.
പാലങ്ങള്‍ എത്രയും വേഗം പുനര്നിര്മ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ബോര്‍ഡ് സ്ഥാപിച്ച ശേഷവും പാലത്തിലൂടേ ടിപ്പര്‍ അടക്കമുള്ളവ സഞ്ചരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനുള്ള നീക്കത്തിലാണ് എംവിഐപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: