തൊടുപുഴ: കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോഴും നഗരത്തില്‍ വെള്ളം പാഴാകുന്നത് നൂറോളം ഇടങ്ങളില്‍. കഴിഞ്ഞ ദിവസം നടന്ന നഗരസഭ യോഗത്തിലാണ് നഗരസഭയ്ക്ക് കീഴില്‍ മാത്രം നൂറോളം ഇടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതെന്ന് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയത്.
തൊടുപുഴ നഗരത്തിന്റെ പ്രധാന വഴികളിലടക്കം പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളം പാഴാകുന്നുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയില്‍ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കൗണ്‍സിലില്‍ ആക്ഷേപം ഉയര്‍ന്നു.
അതേസമയം യോഗത്തിന് എത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കരാര്‍ ജീവനക്കാരുടെ കുറവാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തടസമാകുന്നതെന്ന് അറിയിച്ചു. 2016 ഏപ്രില്‍ വരെയുള്ള കുടിശിഖ മാത്രമാണ് സര്‍ക്കാര്‍ കരാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും തുടര്‍ന്ന് നാളിതുവരെയുള്ള പണിയ്ക്ക് കൂലി നല്‍കാത്തത് മൂലമാണ് പണി തടസപ്പെടുന്നതെന്നും ജീവനക്കാര്‍ കൗണ്‍സിലിനെ അറിയിച്ചു.
കുടിവെള്ളത്തിനായി ജനങ്ങള്‍ വലയുന്ന സമയത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ജനങ്ങള്‍ക്കിടയില്‍ കടുത്ത രോഷത്തിന് ഇടയാക്കുന്നതായി കൗണ്‍സില്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: