മറയൂര്‍: ക്ഷേത്രോത്സവത്തിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. രണ്ട് സംഭവങ്ങളിലായി ഏഴുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. മറയൂര്‍ നാച്ചിവയല്‍ സ്വദേശികളായ രാജേഷ്(30), കൃഷ്ണകുമാര്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവര്‍ക്കും വാക്കത്തികൊണ്ടുള്ള ആക്രമണത്തിലാണ് പരിക്ക്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പോലീസ് നല്കുന്ന വിവരം. നാച്ചിവയലിലെ ക്ഷേത്രത്തില്‍ ബുധനാഴ്ച ഉത്സവം നടക്കുന്നതിനിടെയാണ് ആക്രമണം. രാജേഷുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന് മുമ്പ് ഒരു പോലീസ് കേസ് ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ആളെക്കൂട്ടി എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
വൈകിട്ട് ചെറിയതോതില്‍ സംഘര്‍ഷമുണ്ടായതോടെ കമ്മിറ്റിക്കാരിടപെട്ട് ഇരുസംഘത്തേയും മടക്കി അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. കൃഷ്ണകുമാറിന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. നിലത്ത് കിടന്ന വാക്കത്തിയെടുത്ത് ഇയാള്‍ രാജേഷിനേയും ആക്രമിച്ചു. രാജേഷിന്റെ തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. പരിക്കേറ്റ കൃഷ്ണകുമാറിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും രാജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പോലീസ് നല്കുന്ന വിവരം.
സംഭവത്തില്‍ ഇരുവരുടെയും പരാതിയെ തുടര്‍ന്ന് രണ്ട് കേസുകള്‍ എടുത്തതായും കൃഷ്ണകുമാര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും മറയൂര്‍ എസ്ഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: